ന്യൂദല്‍ഹി: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിലെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസാണ് കേരളത്തിന് കിട്ടിയത് കടലാമ മാത്രമെന്ന് പരിഹസിച്ചത്. കേന്ദ്രബജറ്റിൽ കേരളത്തിന് പ്രഖ്യാപിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയായിരുന്നു കേരളത്തിന് കടലാമ പരിചരണ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന പ്രഖ്യാപനം. പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ പാലം പണിയാന്‍ ശ്രമിച്ച ജോണ്‍ ബ്രിട്ടാസിന് പക്ഷെ കടലാമയുടെയും അവയുടെ മുട്ടകളുടെയും പ്രാധാന്യം അറിയില്ല. ലോകത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഏറെ വിലമതിക്കുന്ന ജീവിയാണ് കടലാമ.
കടലാമയുടെ പ്രാധാന്യമെന്തെന്ന് അറിയാമോ?
ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനയുണ്ടാകാതെ കടലിൽ പരിസ്ഥിതി സന്തുലനമുണ്ടാക്കാൻ കടലാമ അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ പഠിക്കാനും മറ്റു ഗവേഷണങ്ങൾക്കും കടലാമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്.
യുഎസ് ഇന്ത്യയിലെ ചെമ്മീന്‍ വേണ്ടെന്ന് പറയുന്നതിന് കടലാമയുമായി എന്ത് ബന്ധം? ഇന്ത്യയുടെ നഷ്ടം 4500 കോടി രൂപ
2019 മുതൽ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ചെമ്മീനിന് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാമസംരക്ഷണ കേന്ദ്രം വരുന്നതോടെ ചെമ്മീൻ കയറ്റുമതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ കാണിക്കുന്ന വിമുഖത മാറും. ഇത് കേരളത്തിലേക്കു കൂടുതൽ വിദേശനാണ്യമെത്തിക്കും.കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കടലാമസംരക്ഷണകേന്ദ്രം ലഭിക്കുകയാണെങ്കിൽ കേരളത്തിന് രണ്ടുതരത്തിൽ നേട്ടമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
യുഎസ് പബ്ലിക് ലോ 101-162 ലെ സെക്ഷൻ 609 പ്രകാരം, കടലാമകളെ ബാധിക്കാത്ത രീതിയിൽ ചെമ്മീൻ പിടിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ അമേരിക്കയിലേക്ക് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്ര ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ അനുമതിയുള്ളൂ. ഇന്ത്യയിലെ ട്രോളറുകളിൽ അമേരിക്കൻ മാനദണ്ഡങ്ങൾ (US NOAA) പാലിച്ചുള്ള ടെഡ് വല (Turtle Excluder Device) ഉപയോഗിക്കാത്തതിനാലാണ് ഈ വിലക്ക്. എന്നാൽ, ഇത്തരം വലകളിലൂടെ മത്സ്യങ്ങളും രക്ഷപ്പെടുമെന്ന് വാദിച്ച് മത്സ്യത്തൊഴിലാളികൾ എതിർക്കുകയായിരുന്നു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയതരം ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഒപ്പം അബദ്ധത്തിൽ പരിക്ക് പറ്റുന്ന കടലാമകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പോകുന്ന കടലാമ സംരക്ഷണ കേന്ദ്രത്തിന് സാധിക്കും.
അമേരിക്കൻ നിരോധനം മൂലം ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 4500 കോടി രൂപയുടെ (550 മില്യൺ ഡോളർ)നഷ്ടം സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. TED ഉപയോഗിക്കുന്നത് വഴി ആമകൾ വലയിൽ കുടുങ്ങുന്നത് 97% വരെ കുറയ്‌ക്കാൻ സാധിക്കും. അതേസമയം, ചെമ്മീൻ ലഭ്യതയിൽ വെറും 2% കുറവ് മാത്രമേ ഉണ്ടാകൂ.
എത്ര ഇനം കടലാമകള്‍ ലോകത്തില്‍ ഉണ്ട്?
ലോകത്ത് ഏഴിനം കടലാമകളെയാണ് കണ്ടെത്തിയത്. ലെതർബാക്ക്, ലേഗർ ഹെഡ്, ഹോക്സ് ബിൽ, ഒലിവ് റിഡ്ലി, ഗ്രീൻ, ഫ്ലാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. ഇതിൽ ഒലിവ് റിഡ്ലിയാണ് കേരളതീരത്ത് കൂടുതലായെത്തുന്നത്.
കടലാമകള്‍ എത്ര മുട്ടയിടും?
രാത്രി ശാന്തമായ കടൽത്തീരത്ത്, തിരമാലകളുടെ ശബ്ദത്തിനിടയിൽ അവർ അതിഥികളായി എത്തുന്നു. ആരുമറിയാതെ മണലിൽ കുഴിയെടുക്കുന്നു, അതിനുള്ളിൽ സൂക്ഷിക്കുന്നതോ നാളത്തെ ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷകളും. കടലാമകളുടെ മുട്ടകൾക്ക് പ്രകൃതിയിൽ ഏറെ പ്രത്യേകതകളുണ്ട്. വർഷത്തിൽ ഏതാനും മാസങ്ങളിൽ മാത്രം കരയിലേക്കെത്തുന്ന കടലാമകൾ, മണൽ തീരങ്ങളിൽ കുഴിയുണ്ടാക്കി അവിടെയാണ് മുട്ടയിടാറുള്ളത്. ഒരു കടലാമ ഒരിക്കൽ ശരാശരി 80 മുതൽ 120 വരെ മുട്ടകളാണ് ഇടുന്നത്.
കടലാമയുടെ മുട്ടകൾ പൂർണമായും വൃത്താകൃതിയിലുള്ളതും, കട്ടിയുള്ള ഷെൽ ഇല്ലാത്തതും, മൃദുവായ തൊലിയുള്ളതുമാണ്. ഈ മൃദുത്വം മണലിനുള്ളിൽ മുട്ടകൾ പൊട്ടാതെ സുരക്ഷിതമായി നിലനിൽക്കാൻ സഹായിക്കുന്നു. കോഴിമുട്ടകളിൽ നിന്ന് വ്യത്യസ്തമായി, ഇവയുടെ ഷെൽ ചെറുതായി മൃദുലമായതിനാല്‍ മണ്ണിനുള്ളിലെ ഈർപ്പവും ചൂടും മുട്ടകളിലേക്ക് എളുപ്പത്തിൽ എത്തുന്നു.
മുട്ട വിരിയാന്‍ എത്ര നാള്‍?
ഏകദേശം 45 മുതൽ 60 ദിവസമാണ് മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം. ഈ കാലയളവിൽ മണലിലെ താപനില അനുസരിച്ചാണ് കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടുതൽ ചൂടുള്ള മണലിൽ വിരിയുന്ന മുട്ടകളിൽ നിന്ന് പെൺ കടലാമകളും, കുറച്ച് തണുത്ത സാഹചര്യത്തിൽ വിരിയുന്ന മുട്ടകളിൽ നിന്ന് ആൺ കടലാമകളും കൂടുതലായി ജനിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് കടലാമകൾ സ്വയം കടലിലേക്ക് എത്തുന്നതാണ് അവയുടെ മറ്റൊരു അത്ഭുതം. കടലിലെ തിരമാലകളുടെയും പ്രകാശത്തിന്റെയും ദിശ മനസ്സിലാക്കി, അതിജീവനത്തിനായുള്ള ആദ്യ യാത്രയാണ് ഇവ ആരംഭിക്കുന്നത്.
എന്നാൽ തീരപ്രദേശങ്ങളിലെ മനുഷ്യ ഇടപെടലുകളും വെളിച്ച മലിനീകരണവും കടലാമ മുട്ടകളുടെ സംരക്ഷണത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്. ഇതിനെ തുടർന്നാണ് വിവിധ സന്നദ്ധ സംഘടനകളും വനംവകുപ്പും ചേർന്ന് കടലാമ മുട്ടകൾ സംരക്ഷിക്കുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചുവരുന്നത്.
കരയിലെ ആമകളെപ്പോലെ കാലുകൾക്ക് പകരം തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകൾ (Flippers) ആണുള്ളത്. ഇത് കടലിൽ വേഗത്തിൽ നീന്താൻ ഇവയെ സഹായിക്കും. കടലാമകൾക്ക് അവയുടെ തലയോ കൈകാലുകളോ തോടിനുള്ളിലേക്ക് വലിച്ചുവെക്കാനും കഴിയില്ല.
കേരളത്തിലെ കടലാമ സംരക്ഷണ കേന്ദ്രം എവിടെ?
കേരളത്തിലെ കടല്‍ത്തീരപ്രദേശങ്ങളിലാണ് കേന്ദ്രം കടലാമ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിയ്‌ക്കുക. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് (കോവലിപ്പാലം), കാസര്‍കോട് (തൈക്കടപ്പുരം) എന്നിവിടങ്ങളിലാണ് കടലാമ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യത എന്ന് കരുതുന്നു. തൃശൂരില്‍ ചാവക്കാട്, ബ്ലാങ്ങാട് ബീച്ചുകളിലും എറണാകുളം കുഴപ്പുള്ളി ബീച്ചിലും ആലപ്പുഴ തോട്ടപ്പള്ളി മുതല്‍ പല്ലന വരെയുള്ള പ്രദേശങ്ങളിലും കടലാമകള്‍ ഉണ്ട്. ഇവിടങ്ങളിലെല്ലാം കടലാമ സംരക്ഷണത്തിന് വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
















