പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയിലെ സ്പായിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷൻ ആണ് ഈ സംഭവങ്ങൾക്ക് ഇടയാക്കിയതെന്നാണ് സഞ്ജയ് പറയുന്നത്. തന്റെ ബിസിനസ് തകർക്കാൻ ലക്ഷ്യം വെച്ച് ചെയ്‌ത കാര്യങ്ങളാണ് ഇതൊക്കെയെന്നും, ഗുണ്ടാപിരിവ് നൽകാത്തതിനെത്തുടർന്നായിരുന്നു ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്തത് എന്നത് പോലീസ് ഉണ്ടാക്കിയ കഥയാണെന്നും സഞ്ജയ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പോലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഇതിന് പിന്നിലുണ്ടെന്നും ഉടമ പറയുന്നു. പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും. പ്രത്യേക പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ., കേസിൽ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പോലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.
തിരുവല്ല സ്പായിലെ ബലാത്സംഗം: പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട്, അന്വേഷണം പൊലീസിലേക്കും
കേസിലെ പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താനാൻ സാധ്യത. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാൽസംഗ കേസ് അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.















