ഭയപ്പെടുത്തുന്നതും വിചിത്രവുമായ ഒരു സംഭവമാണ് ഫ്രാൻസിലെ ഒരു ആശുപത്രിയിൽ ഉണ്ടായത്. ടൗളൂസിലുള്ള റംഗുവിൽ ആശുപത്രിയിലാണ് കഴിഞ്ഞ ശനിയാഴ്ച ഈ അസാധാരണമായ സംഭവമുണ്ടായത്. മലദ്വാരത്തിൽ എട്ട് ഇഞ്ച് നീളമുള്ള പീരങ്കി ഉണ്ടയുമായി ഒരു 24 -കാരൻ ചികിത്സ തേടിയെത്തി.
കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ, ഇയാളെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനാ സമയത്താണ് ഡോക്ടർമാർ ഞെട്ടിപ്പോയത്. ശരീരത്തിനുള്ളിൽ കണ്ടത് ഒന്നാം ലോകമഹായുദ്ധ കാലത്തെ വീര്യമേറിയ സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.
പീരങ്കി ഉണ്ട പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന ഭീതിയെ തുടർന്ന് ആശുപത്രിയുടെ ഒരു ഭാഗം ഉടൻ തന്നെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയും ചെയ്തുവത്രെ. പിന്നാലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുവിൽ നിന്ന് അപകടസാധ്യതയില്ലെന്ന് കണ്ടെത്തിയതോടെ അത് സുരക്ഷിതമായി നീക്കം ചെയ്തു
















