ന്യൂദൽഹി: “ഡാറ്റ പങ്കിടലിന്റെ പേരിൽ പൗരന്മാരുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം ഉപയോഗിച്ച് കളിക്കാൻ” സാങ്കേതികവിദ്യയിലെ ഭീമന്മാർക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 213.14 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ മെറ്റാ പ്ലാറ്റ്‌ഫോമുകളും വാട്ട്‌സ്ആപ്പും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ചൊവ്വാഴ്ച മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിങ്ങൾ ഒരു ഉറപ്പ് നൽകിയില്ലെങ്കിൽ ഒരു ഡാറ്റ പോലും പങ്കിടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. പൗരന്മാരുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം നിങ്ങൾക്ക് ലംഘിക്കാൻ കഴിയില്ല,” ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസിൽ ഫെബ്രുവരി പത്തിന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യംവിട്ട് പോകണം. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജികളിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ (MeitY) കക്ഷി ചേർക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
സ്വകാര്യതയ്‌ക്കുള്ള അവകാശം രാജ്യത്ത് തീക്ഷ്ണതയോടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, സാങ്കേതിക കമ്പനികളുടെ സ്വകാര്യതാ നിബന്ധനകൾ “വളരെ സമർത്ഥമായി തയ്യാറാക്കിയതാണ്”, ഒരു സാധാരണക്കാരന് അവ മനസ്സിലാകില്ലെന്നും അഭിപ്രായപ്പെട്ടു.
















