തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രി കുത്തഴിഞ്ഞ നിലയിൽ ആണെന്നും, തുടർ വീഴ്ചകളുടെ ഈറ്റില്ലമാണെന്നും. ഇത് മന്ത്രി ജി.ആർ അനിലിന്റെ മികവെന്ന് ബിജെപി വക്താവ് യുവരാജ് ഗോകുൽ പറഞ്ഞു. പ്രസവാനന്തര ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയെ തുടർന്ന് യുവതിയ്‌ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി യുവമോർച്ച പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ എം.എൽ എ കൂടിയായ മന്ത്രി ഉദ്ഘാടന മാമാങ്കങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും യുവരാജ് ഗോകുൽ പറഞ്ഞു. ആശുപത്രിയിൽ എത്തുന്നവർക്ക് ആവശ്യമായ സേവന ലഭ്യമാക്കുവാനോ, ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനോ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിക്ക് കഴിയുന്നില്ല. കഴിഞ്ഞ 10 മാസത്തിനുള്ളിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗുരുതരമായ വീഴ്ചകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് കനകരാജ് അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡൻ്റ് പൂവത്തൂർ ജയൻ, സംസ്ഥാന കൗൺസിൽ അംഗം ബാജി രവീന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് രാജദാസ്, ഒബിസി മോർച്ച ജില്ല ജനറൽ സെക്രട്ടറി കു റക്കോട് ബിനു, നഗരസഭ കൗൺസിലർ നീതു സുരേഷ്, യുവമോർച്ച മണ്ഡലം പ്രസിഡൻറ് ഷാലു, കച്ചേരി ഏരിയ ജനറൽ സെക്രട്ടറി സുരേഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി അഖില, ഒബിസി മോർച്ച മണ്ഡലം പ്രസിഡൻറ് സുരേഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വട്ടപ്പാറ ഷിജു, ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.
















