തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നാണ് വിവരം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. ഇത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും ഇതേ നിലപാട് തന്നെയാണുന്നത്. അതേസമയം രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ മാറ്റമില്ല.
ബലാത്സംഗ കേസിലെ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദ്ദേശം നല്‍കി. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം.
ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമ തീരുമാനമുണ്ടായേക്കില്ല. രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്ന നടപടിയോട് കോൺഗ്രസ് യോജിക്കുന്നില്ല.











