ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീട് കൂടി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നിലവിൽ ഇന്ത്യൻ പൗരത്വം നേടിയ പാക്കിസ്ഥാനിൽ നിന്ന് ദളിത് ഹിന്ദുക്കൾ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് കോടതിയുടെ നിർദേശം. രാജ്യതലസ്ഥാനത്ത് ഇവർക്ക് സുരക്ഷിതമായ പാർപ്പിട സൗകര്യം ഒരുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട ഡൽഹി സർക്കാരിനോട് നാലാഴ്‌ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല കുടുംബങ്ങളെ താമസ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള എല്ലാ വികസന പദ്ധതികളും നിർത്തിവെക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു.
ദില്ലി മജ്നു കാ തില പ്രദേശത്ത് സിഗ്നേചർ പാലത്തിന് സമീപത്ത് താമസിച്ചിരുന്ന ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.
ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. പൗരത്വം നൽകിയത് കൊണ്ടുമാത്രം ഇവരുടെ പ്രയാസങ്ങൾക്ക് അവസാനമാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സുന്ദരേശും എൻ കോടേശ്വർ സിങും കുടിയൊഴിപ്പിക്കൽ ഭീതിയിൽ നിന്ന് ഇവരെ രക്ഷിക്കാൻ മാന്യമായ പാർപ്പിട സൗകര്യം ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
















