ഇരുപത് വര്‍ഷത്തോളമായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഭാരതവും യൂറോപ്യന്‍ യൂണിയനും ഒരു സ്വതന്ത്ര വ്യാപാരക്കരാറില്‍ ധാരണയിലെത്തിയത് മഹത്തായ നേട്ടമാണ്.
ഇന്ന് യൂറോപ്പും ഭാരതവും ചരിത്രം സൃഷ്ടിക്കുകയാണെന്നും, എല്ലാം ചേര്‍ത്തു പറഞ്ഞാല്‍ ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’ എന്ന കരാര്‍ ഒപ്പുവച്ചിരിക്കുകയാണെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലെയന്‍ പറഞ്ഞതില്‍ നിന്നുതന്നെ ഈ കരാറിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. രണ്ട് ബില്യണ്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര വ്യാപാരമേഖല ഞങ്ങള്‍ സൃഷ്ടിച്ചു. ഇരുപക്ഷത്തിനും ഇതില്‍ നിന്ന് പ്രയോജനം ലഭിക്കും. ഇതൊരു തുടക്കം മാത്രമാണെന്നും, ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഇനിയും ശക്തിപ്പെടുത്തുമെന്നുമുള്ള ഉര്‍സുലയുടെ വാക്കുകള്‍ ഈ പ്രാധാന്യത്തിന് അടിവരയിടുന്നു. അമേരിക്കയുമായുള്ള ഭാരതത്തിന്റെ വ്യാപാര ബന്ധങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരാര്‍ ഒപ്പുവച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്.
ഭാരതത്തിന്റെ നിര്‍മ്മാണ മേഖലയും സേവനമേഖലയും ശക്തിപ്പെടുത്തുകയും, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഭാരതത്തിലേക്കുള്ള നിക്ഷേപകരുടെ വരവിന് ആക്കം കൂട്ടാനുമുള്ള മാര്‍ഗമാണ് ഈ കരാറെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
ഈ ചരിത്രപരമായ കരാര്‍ നമ്മുടെ കര്‍ഷകരും ചെറുകിട വ്യാപാരികളും യൂറോപ്യന്‍ വിപണികളിലെത്തുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഭാരത – യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വന്‍തോതില്‍ കുറയ്‌ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യും. ഇതുവഴി ഏകദേശം നാല് ബില്യണ്‍ ഡോളര്‍ വരെ ഇറക്കുമതി തീരുവയില്‍ ലാഭം ലഭിക്കും. ഇത്രയധികം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടെ ഭാരതത്തിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.
യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതികളില്‍ നിന്ന് ഭാരതത്തിന് പ്രത്യേക ഇളവൊന്നുമില്ല. എന്നാല്‍, മറ്റേതെങ്കിലും രാജ്യത്തിന് ഈ ഇളവനുവദിച്ചാല്‍ അതുമായി ഭാരതത്തിന് ചര്‍ച്ച നടത്താം.
ഭാരതത്തിലെ കമ്പനികള്‍ക്ക് കാര്‍ബണ്‍ ഫുട്പ്രിന്റുകള്‍ പരിശോധിക്കാന്‍ ഒരു സാങ്കേതിക ഗ്രൂപ്പ് രൂപീകരിക്കും. അതോടൊപ്പം ഭാരതത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുന്ന ഒരു പ്രത്യേക കരാറും ഉണ്ടാകും.
ഭാരതത്തില്‍ ശരാശരി 36 ശതമാനത്തില്‍ കൂടുതല്‍ തീരുവ ഈടാക്കിയിരുന്ന യൂറോപ്യന്‍ യൂണിയന്‍ കൃഷി, ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ തീരുവ കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.
ഒലീവ് ഓയില്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ചില പഴങ്ങള്‍ തുടങ്ങിയവയ്‌ക്കുള്ള തീരുവയില്‍ കുത്തനെ കുറവ് വരും.
ബീഫ്, അരി, പഞ്ചസാര, പാലുല്‍പ്പന്നങ്ങള്‍, കോഴി എന്നിവ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ മാറ്റമില്ലാതെ തുടരും. വിപണിയില്‍ അസ്ഥിരത ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു സുരക്ഷാ വ്യവസ്ഥയും ഉണ്ടാകും. അതേസമയം യൂറോപ്യന്‍ യൂണിയനിലെ നിരവധി സേവന ഉപമേഖലകളിലേക്കു ഭാരതത്തിന് പ്രവേശനം ലഭിക്കും. കടല്‍ഗതാഗതം, ടെലികോം മേഖലകള്‍ ഉള്‍പ്പെടെയുള്ള പല മേഖലകളും യൂറോപ്യന്‍ യൂണിയനുവേണ്ടി തുറന്നുകൊടുക്കും.
തൊഴിലാളികളുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, കാലാവസ്ഥ സഹകരണം എന്നിവയില്‍ ബാധകമായ നിയമങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യത, സുരക്ഷ എന്നിവ സംരക്ഷിച്ചുകൊണ്ടുതന്നെവ്യാപാരത്തെ പിന്തുണയ്‌ക്കുന്ന ഡിജിറ്റല്‍ ചട്ടങ്ങളും കരാറിലുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറുകളില്‍ ഒന്നാണിത്. നിലവില്‍ ഭാരതത്തിന്റെ യൂറോപ്യന്‍ യൂണിയനി ലേക്കുള്ള ചരക്ക് കയറ്റുമതി പുതിയ കരാര്‍ വഴി ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ.
മൊത്തത്തില്‍ ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം ഇപ്പോഴത്തെ കരാറിന്റെ ഭാഗമായി സ്ഥിരമായി വികസിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതുവഴി ഭാരതത്തിലെ കയറ്റുമതിക്കാര്‍ക്ക് വിപണികളെ വൈവിധ്യവല്‍ക്കരിക്കാനാവും. അമേരിക്കയോടുള്ള ആശ്രിതത്വം കുറയ്‌ക്കാനും, ഉയര്‍ന്ന യുഎസ് തീരുവകളുടെ പ്രഭാവം നിയന്ത്രിക്കാനും കഴിയും. ഇങ്ങനെ പലതരത്തിലും ഭാരതത്തിന് ഗുണം ചെയ്യുന്ന ഒരു കരാറാണ് ഒപ്പുവച്ചിരിക്കുന്നത് അതുകൊണ്ടാണ് ഇത് ചരിത്രപരമായി മാറുന്നതും.
















