ടെഹ്റാന്‍: ഇറാന്റെ എണ്ണ തേടിപ്പോയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൈപൊള്ളുമോ? സൗദിയും യുഎഇയും തങ്ങളുടെ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തത് അമേരിക്കയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
92 യുദ്ധവിമാനങ്ങളെ വഹിക്കുന്ന എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും മറ്റ് അനുബന്ധ കപ്പലുകളും ഗള്‍ഫ് കടലില്‍ എത്തിക്കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായിട്ടും ഇറാനെ ആക്രമിക്കാന്‍ ഇനിയും ട്രംപിന് ആയിട്ടില്ല. ട്രംപിന്റെ ഭീഷണികള്‍ക്ക് മറുഭീഷണി മുഴക്കുകയാണ് അലി ഖമേനി. ചര്‍ച്ചയ്‌ക്ക് ഒരുങ്ങുന്നതാണ് നല്ലതെന്നും അതല്ലെങ്കില്‍ വെനസ്വേലയുടേതിനേക്കാള്‍ മാരകമായ ആക്രമണത്തിന് ഇരയാകേണ്ടി വരുമെന്നുമുള്ള ട്രംപിന്റെ ഭീഷണിയ്‌ക്ക് വേണ്ടി വന്നാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മിസൈല്‍ അയച്ച് മുക്കാന്‍ മടിക്കില്ലെന്ന മറുപടിയാണ് അലി ഖമേനി നല്‍കുന്നത്. മാത്രമല്ല, ഖത്തറിലും സൗദിയിലും ഉള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കുന്നു.
ആണവായുധം നിര്‍മ്മിക്കരുതെന്ന ഭീഷണി മുഴക്കി പീറ്റ് ഹെഗ് സേത്; യുഎൻ, ഇയു പിന്തുണയോടെ ഇറാനെ സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ ശ്രമം
ഇറാന‍് ആണവായുധം നിര്‍മ്മിയ്‌ക്കരുതെന്ന ഭീഷണി വെള്ളിയാഴ്ച യുഎസിന്റെ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ് സേത് മുഴക്കി. മാത്രമല്ല, ആഭ്യന്തരകലാപകാരികള്‍ക്കെതിരെ ആക്രമണം നടത്തരുതെന്നും ഇറാന്‍ ഉറപ്പുതരണമെന്ന് പീറ്റ് ഹെഗ്സേത് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ യുദ്ധം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്‍റ് മഡൂറോയെയും ഭാര്യയെയും അവിടേക്ക് കടന്നുചെന്ന് അറസ്റ്റ് ചെയ്ത അമേരിക്കയുടെ ഓപ്പറേഷന്റെ കാര്യം പീറ്റ് ഹെഗ്സേത് ഓര്‍മ്മിപ്പിച്ചു. ട്രംപിനെപ്പോലെ ഒരു പ്രസിഡന്‍റിനേ ഇതിന് സാധിക്കൂ എന്നും ലോകത്തിലെ ഒരു രാജ്യത്തെ സൈന്യത്തിനും ഇത്ര ശക്തമായ ദൗത്യം നടപ്പാക്കാന്‍ കഴിയില്ലെന്നും പീറ്റ് ഹെഗ് സേത് ഭീഷണി മുഴക്കി.
ഇപ്പോള്‍ ആണവായുധം നിര്‍മ്മിയ്‌ക്കില്ലെന്ന കരാറില്‍ ഒപ്പിടാന്‍ ഇറാനെ നിര്‍ബന്ധിക്കാന്‍ യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളെക്കൊണ്ട് നിര്‍ബന്ധിപ്പിക്കുന്ന തന്ത്രമാണ് യുഎസ് പിന്തുടരുന്നത്. ഒപ്പം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അലി ഖമേനിയുടെ പട്ടാളമായ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിനെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യനയ മേധാവി കാജ കല്ലാസ് ആണ് ഇറാന്‍ റെവലൂഷണറി ഗാര്‍ഡിനെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിച്ചത്. എന്നാല്‍ അമേരിക്കയുടെ സൗകര്യാര്‍ത്ഥം അവര്‍ക്ക് ആവശ്യമുള്ളവരെ സ്വന്തം ഇഷ്ടപ്രകാരം തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഇറാന്‍ തിരിച്ചടിച്ചു.
ട്രംപിന്റെ കണ്ണ് ഇറാന്റെ എണ്ണയില്‍
വെനസ്വേലയെപ്പോലെ ഇറാന്റെയും എണ്ണ തന്നെയാണ് ട്രംപിന്റെ ലക്ഷ്യമെന്നറിയുന്നു. പക്ഷെ വെനസ്വേലയിലേതുപോലെ ഭരണചക്രം തിരിയ്‌ക്കുന്ന അലി ഖമേനിയ്‌ക്ക് എതിരായ നേതാക്കളെ ഉള്ളില്‍ നിന്നേ കണ്ടെത്തുന്നതില്‍ വേണ്ടത്ര പുരോഗതിയുണ്ടാക്കാന്‍ കഴിയാത്തതാണ് അമേരിക്കയുടെ നീക്കത്തെ മന്ദഗതിയിലാക്കുന്നത്.പണ്ട് ഇറാന്‍ ഭരിച്ചിരുന്ന ഷാ കുടുംബത്തിന്റെ ഇപ്പോഴത്തെ നേതാവ് റെസ പെഹ്ലവിയെ പകരം നേതാവായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും പെഹ്ലവിയ്‌ക്ക് ഇറാന്‍ ജനതയെ ചലിപ്പിക്കാന്‍ കഴിയുന്നുമില്ല. അലി ഖമേനിയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ അതിശക്തമായാണ് ഇറാന്റെ റെവലൂഷണറി ഗാര്‍ഡുകള്‍ എന്നറിയപ്പെടുന്ന പട്ടാളം അതിക്രൂരമായാണ് അടിച്ചമര്‍ത്തുന്നത്. ഇതുവരെ 42,000 പേരെയെങ്കിലും വെടിവെച്ച് കൊന്നിട്ടുണ്ടാകാമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
വെനസ്വേലയല്ല ഇറാന്‍, മിസൈല്‍ ശക്തിയില്‍ മുന്‍പില്‍
വെനസ്വേല പോലെയല്ല ഇറാന്‍. സ്വന്തമായി നിരവധി മിസൈല്‍ നിര്‍മ്മാണ ഫാക്ടറി തന്നെ ഇറാനുണ്ട്. പതിനായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറം കുതിയ്‌ക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വരെ ഇറാന്റെ കൈവശം ഉണ്ട്. ഖൊറം ഷഹര്‍-4, സെജ്ജില്‍ തുടങ്ങി ശക്തമായ മിസൈലുകള്‍ വേറെയും ഉണ്ട്. ഹ്രസ്വദൂരം, മധ്യദൂരം, ദീര്‍ഘദൂരം എന്നിങ്ങനെ മൂന്ന് വിഭാഗത്തിലും പെടുന്ന മിസൈലുകള്‍ ഇറാന്റെ കൈവശം ഉണ്ട്. ഇതെല്ലാം ചേര്‍ന്ന് 3000ല്‍ പരം മിസൈലുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങ് മിസൈലുകള്‍ ഇറാന്റെ രഹസ്യകേന്ദ്രങ്ങളില്‍ ഉണ്ട്.
















