തിരുവനന്തപുരം: കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ. മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളാകും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അവിവാഹിതരായ 50 വയസിന് മുകളിലുള്ളതും ശമ്പളം, പെൻഷൻ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ഒന്നും ലഭിക്കാത്തതുമായ മേൽവിഭാഗത്തിലെ സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ഇവർക്കായി 31.03.2001-ലെ സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കുന്ന പെൻഷൻ ലഭ്യമാക്കുന്നതിന് നിലവിൽ നിർബന്ധമായിരുന്ന വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഒഴിവാക്കും. പകരം, പ്രത്യേക അപേക്ഷാ ഫോറം സമർപ്പിച്ചാൽ മതിയാകുമെന്ന തീരുമാനമാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്.
















