ന്യൂഡൽഹി: ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) നാളെ (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്‌മയായ യുഎഫ്ബിയു ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവ തടസ്സപ്പെടും. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. നാളെ പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു.
















