ടെഹ് റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെട്ടേയ്‌ക്കുമെന്ന സൂചന പുറത്തുവരുന്നതോടെ ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനിയായ ഇന്‍ഡിഗോ നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. ദല്‍ഹിയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കും മുംബൈയില്‍ നിന്നും കസാഖിസ്ഥാനിലേക്കും ഉള്ള വിമാനങ്ങളാണ് ഇപ്പോള്‍ റദ്ദാക്കിയത്. വൈകാതെ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കും.
ദല്‍ഹിയില്‍ നിന്നും ജോര്‍ജ്ജിയയുടെ തലസ്ഥാനമായ ടിബീലിസിയയിലേക്കും മുംബൈയില്‍ നിന്നും കസാഖിസ്ഥാനിലെ അല്‍മാട്ടി എയര്‍പോര്‍ട്ടിലേക്കുമുള്ള രണ്ട് ഫ്ലൈറ്റുകളുടെ പോക്കും വരവും റദ്ദാക്കി. യുഎസും ഇറാനും തമ്മില്‍ ആണവയുദ്ധം നടന്നേയ്‌ക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബലിസ്റ്റിക് മിസൈല്‍ അയ്‌ക്കുമെന്ന ഇറാന്റെ ഭീഷണി തുടരുന്നതും അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
ഇതേക്കുറിച്ച് ഇന്‍ഡിഗോ എക്‌സില്‍(മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ പറയുന്നു: “ഇറാനിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ വരുത്തുന്നു. 2026 ജനുവരി 25 ന് ദൽഹിയിൽ നിന്ന് ടിബിലിസിയിലേക്കും മുംബൈയിൽ നിന്ന് അൽമാറ്റിയിലേക്കും തിരിച്ചും സർവീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.”
“2026 ജനുവരി 26 ന് ടിബിലിസി, അൽമാറ്റി, ബാക്കു, താഷ്‌കന്‍റ് എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനങ്ങൾ ദോഹയിൽ ഇന്ധനം നിറയ്‌ക്കുന്നതിനായി ഒരു ചെറിയ ഇടവേള എടുത്തേക്കാം,”- പോസ്റ്റില്‍ പറയുന്നു. വിമാന നില അപ്പപ്പോള്‍ നിരീക്ഷിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. .
“ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഞങ്ങളുടെ ചില വിമാനങ്ങൾക്ക് കൂടുതൽ യാത്രാ സമയമോ റദ്ദാക്കലോ നേരിടേണ്ടി വന്നേക്കാം. സുരക്ഷയിൽ ഞങ്ങൾ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതലുകള്‍ സ്വീകരിക്കുന്നത്,” എന്നും ഇൻഡിഗോ എക്‌സിലെ മറ്റൊരു പോസ്റ്റ് പറയുന്നു.
എഫ് 35 സ്റ്റെല്‍ത് ഉള്‍പ്പെടെ 90 യുദ്ധവിമാനങ്ങള്‍ വിശ്രമിക്കുന്ന അമേരിക്കയുടെ എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ ഒമാന്‍ കടലില്‍ എത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. . മറ്റു ചില അമേരിക്കന്‍ നാവികയുദ്ധക്കപ്പലുകള്‍ കൂടി ഗള്‍ഫ് കടലില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതേ സമയം യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണ്‍ ഒമാന്‍ കടലില്‍ എത്തിയിട്ടില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എബ്രഹാം ലിങ്കണെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇതെന്ന് പറയുന്നു. ബ്രിട്ടന്റെ ടൈഫൂണ്‍ എന്ന യുദ്ധവിമാനങ്ങള്‍ ഖത്തറിലും എത്തിയിട്ടുണ്ട്. ഐഎസ് കലാപകാരികള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കാന്‍ ഈയിടെ യുകെ ഉപയോഗിച്ച യുദ്ധവിമാനമാണ് ടൈഫൂണ്‍.
അതിനിടെ ഇറാനില്‍ കലാപകാരികളെ കൊന്നു തള്ളുകയാണ് അലി ഖമേനി സര്‍ക്കാര്‍. ഏകദേശം 36500 പേരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
















