ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണില്‍ കുറ്റവാളികളായി നില്‍ക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടത്തിവരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തില്‍ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയായപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി സമയം പാഴാക്കുകയാണ് ഇടതു-വലത് മുന്നണികള്‍ ചെയ്തത്. ശബരിമലയിലെ സ്വര്‍ണ്ണം കട്ടത് ഭരണപക്ഷത്തുള്ളവരാണെന്നും, എസ്‌ഐടി അന്വേഷണത്തിനുമേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ ആരോപിച്ചു. സ്വര്‍ണ്ണം കട്ടത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും എം.ബി. രാജേഷും മറുപടി നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടായാല്‍ ഇരുവിഭാത്തിന്റെയും കള്ളി വെളിച്ചത്താവും എന്നു മനസ്സിലാക്കി സ്പീക്കര്‍ തന്ത്രപൂര്‍വ്വം സഭ പിരിച്ചുവിടുകയായിരുന്നു.
യുഡിഎഫും എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന കാലഘട്ടങ്ങളില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ പ്രതികളായിട്ടുള്ളവര്‍ക്ക് സിപിഎമ്മുമായും കോണ്‍ഗ്രസുമായും ബന്ധമുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി യാദൃച്ഛികമായ ബന്ധം മാത്രമാണുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. പോറ്റിയുടെ വീട്ടില്‍ രണ്ടു നേതാക്കളും സ്ഥിരം സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്നിട്ടും കള്ളങ്ങള്‍ പറഞ്ഞു പിടിച്ചുനില്‍ക്കാനാണ് ഇരുവരും നോക്കുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ കാര്യത്തില്‍ കപടമായി ധാര്‍മിക രോഷം കൊള്ളുന്ന വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് സോണിയയെ രണ്ടുപ്രാവശ്യം ഉണ്ണികൃഷ്ണന്‍ പോറ്റി ദല്‍ഹിയിലെ വീട്ടില്‍ പോയി കണ്ടതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. അടൂര്‍ പ്രകാശാണ് ഈ കൂടിക്കാഴ്ച ഒരുക്കിയതെന്ന് വാര്‍ത്തകള്‍ വന്നുവല്ലോ. ശബരിമലയിലെ സ്വര്‍ണ്ണ ശില്പങ്ങളും മറ്റും അവയുടെ പൗരാണിക മൂല്യം കണക്കാക്കി കോടിക്കണക്കിന് രൂപയ്‌ക്ക് വിറ്റെന്നാണ് കരുത്തപ്പെടുന്നത്. ഈ വില്പനയുമായി സോണിയയ്‌ക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നു. സോണിയയുടെ അനുജത്തിക്ക് പുരാവസ്തുക്കളുടെ വില്‍പ്പനയുണ്ട്. ഭാരതത്തില്‍ നിന്ന് പല പുരാവസ്തുക്കളും സോണിയയുടെ സഹായത്തോടെ ഇവര്‍ കടത്തിക്കൊണ്ടു പോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്.
സ്വര്‍ണ്ണക്കൊള്ളയിലെ സോണിയ കണക്ഷനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നും പറയാനില്ല. നിയമസഭയില്‍ സോണിയയുടെ പേര് പറഞ്ഞത് പിന്‍വലിക്കണം എന്നാണ് സതീശന്റെ ആവശ്യം. സോണിയയ്‌ക്ക് ബന്ധമുണ്ടെങ്കില്‍ സ്വര്‍ണ്ണക്കൊള്ള അതല്ലാതായിത്തീരുമോ? കോണ്‍ഗ്രസ് ഭരണകാലത്ത് വി.എസ്. ശിവകുമാര്‍ ദേവസ്വം മന്ത്രിയും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡന്റും ആയിരുന്ന കാലത്ത് ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ട്. ഇക്കാലത്താണ് കൊടിമരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കള്ളത്തരങ്ങള്‍ നടന്നിട്ടുള്ളത്. വാജി വാഹനവിഗ്രഹം കൈമാറ്റം ചെയ്യപ്പെട്ടതും ഇക്കാലത്തു തന്നെ. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം പോലും സതീശനും കൂട്ടര്‍ക്കും പറയാനില്ല.
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്‌ഐടി യുടെ അന്വേഷണത്തെ സതീശനും മറ്റും വിമര്‍ശിക്കുന്നത് കാപട്യമാണ്. കാരണം, ഈ അന്വേഷണം അടൂര്‍ പ്രകാശിനെ പോലെ ആരോപണ വിധേയരായ കോണ്‍ഗ്രസുകാരനിലേക്കും എത്തുന്നില്ല. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ നീങ്ങണം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യം. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുപോലെ എതിര്‍ക്കുകയാണ്. കേസ് സിബിഐ ഏറ്റെടുക്കുന്നതിനും ഇവര്‍ എതിരാണ്. ചുരുക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാടകം കളിച്ച് ജനങ്ങളെ പറ്റിക്കുക എന്നതാണ് ഇക്കൂട്ടരുടെ തന്ത്രം.
















