ന്യൂദല്‍ഹി:ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കി മികച്ച മിസൈലുകളില്‍ ഒന്നാണ് ഡെർബി മിസൈൽ. ഇന്ത്യയുടെ സ്പൈഡര്‍ വ്യോമപ്രതിരോധസംവിധാനത്തിലും തേജസ് വിമാനത്തിലും ആണ് ഇസ്രയേലിന്റെ ഡെര്‍ബി ഘടിപ്പിച്ചിരുന്നത്. ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈലാണ് ഡെർബി . ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള കടിപിടിയിലോ, പാകിസ്ഥാന്റെ മിസൈലുകള്‍ വീഴ്‌ത്താനോ ഡെര്‍ബി ഉപയോഗിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്തെറിയാന്‍ ഡെര്ബി മിസൈലും വലിയൊരു പങ്കുവഹിച്ചിരുന്നു. ഇന്ത്യയുടെ വിവിധനഗരങ്ങള്‍ ലക്ഷ്യം വെച്ച ഡ്രോണുകളെ ഡെര്‍ബി മിസൈലുകള്‍ തകര്‍ത്തിട്ടിരുന്നു. സ്പൈഡര്‍ എന്ന വ്യോമപ്രതിരോധസംവിധാനത്തിന്റെ ഭാഗമായും തേജസ് എന്ന യുദ്ധവിമാനത്തന്റെ ഭാഗമായും ഉപയോഗിച്ച ഡെര്‍ബി മിസൈലുകളാണ് ഇന്ത്യയിലേക്ക് കുതിച്ചുപാഞ്ഞുവന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഒരളവ് വരെ തകര്‍ത്തത്.
50 കിലോമീറ്റർ.അകലെ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഡെര്‍ബിക്ക് കഴിവുണ്ട്. അതിനാല്‍ ഡെര്‍ബിയെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈല്‍ എന്നാണ് വിളിക്കുക. പൈലറ്റിന് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നത് 30 കിലോമീറ്റര്‍ വരെയുള്ള ദൂരമാണെന്നാണ് കണക്കാക്കുന്നത്. ഇതിനും അപ്പുറത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്നതിനാലാണ് ഡെര്‍ബി മിസൈലിലെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ എന്ന് വിളിക്കുന്നത്. 118 കിലോ ഗ്രാമാണ് ഡെര്‍ബി മിസൈലിന്റെ ഭാരം. 23 കിലോ പോർമുന വഹിക്കാൻ ഡെര്‍ബി മിസൈലിന് ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. ഇതിന്റെ നീളം 362 സെന്‍റിമീറ്ററാണ്. . ഇസ്രയേലിന്റെ പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനിയായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമാണ് ഡെര്‍ബി മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.
മിറേജ് ഉൾപ്പെടെയുള്ള വ്യത്യസ്ത തരം യുദ്ധവിമാനങ്ങളിൽ ഇത് സംയോജിപ്പിക്കാൻ കഴിയുമെന്നതിനാലും സ്പൈഡർ വ്യോമ പ്രതിരോധ സംവിധാനത്തിനായി ഒരു സർഫസ്-ടു-എയർ മിസൈൽ (SAM) ആയും ഉപയോഗിക്കാൻ കഴിയുമെന്നതിനാലുമാണ് ഇന്ത്യയുടെ പ്രതിരോധ സേന ഡെർബിയിലേക്ക് ചായുന്നത്. ഡെര്‍ബി ഇന്ത്യൻ വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് മിസൈലായി മാറുന്നു.
രണ്ട് തരം ഡെര്‍ബി മിസൈലുകള്‍
ഡെർബിയ്‌ക്ക് രണ്ട് വകഭേദങ്ങളുണ്ട്. ഐ-ഡെർബിയും, ഐ-ഡെർബി ഇആർ (വിപുലീകൃത റേഞ്ച്) ഉം.ഇതില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത് ഐ-ഡെര്‍ബി മിസൈലാണ്. ഇതിന് 50 കിലോമീറ്റര്‍ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുണ്ട്. എന്നാല്‍ വിപുലീകൃത റേഞ്ചിലുള്ള ഐ-ഡെർബി ഇആറിന് 100 കിലോമീറ്റര്‍ വരെ അകലത്തില്‍ കുതിച്ച് ചെന്ന് ശത്രുലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയും.
രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ സുഖോയ് കൂടുതല്‍ മാരകമാകും, അതില്‍ ഡെര്‍ബിയുണ്ടാകും
ഇപ്പോള്‍ ഇന്ത്യൻ വ്യോമസേന തങ്ങളുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളിലും ഇസ്രായേലിന്റെ ഐ-ഡെർബി ഇആര്‍ എന്ന എയർ-ടു-എയർ മിസൈലുകൾ ഉപയോഗിക്കാനുള്ള പരീക്ഷണം നടന്നുവരികയാണ്. സുഖോയ് യുദ്ധവിമാനത്തിന്റെ മാരകശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സുഖോയ് 30 എംകെഐയില്‍ ഉപയോഗിക്കുന്നത് ആര്‍-77 എന്ന റഷ്യന്‍ നിര്‍മ്മിത മിസൈല്‍ ആണ്. ഇതിന് പരിമിതമായ റേഞ്ചേ ഉള്ളൂ. ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള ഐ-ഡെർബി ഇആര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ സുഖോയ് കൂടുതല്‍ അപകടകാരിയാകും.
















