കാലിഫോർണിയ: 27 വർഷത്തെ സേവനത്തിനൊടുവിൽ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്നും വിരമിച്ചു. റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കുന്ന ബഹിരാകാശ നടത്തങ്ങൾക്കും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഒമ്പത് മാസത്തെ കഠിനാധ്വാനത്തിനും പേരുകേട്ട വ്യക്തിയായിരുന്നു സുനിത വില്യംസ്.
2025 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന അവരുടെ വിടവാങ്ങൽ ഏജൻസി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 60കാരിയായ സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങളുടെ ഭാഗമായി. 608 ദിവസത്തിലധികം ബഹിരാകാശത്ത് നീണ്ടുനിന്ന ഒരു മികച്ച കരിയർ അവർ പൂർത്തിയാക്കി. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ച നാസ ശാസ്ത്രജ്ഞരിൽ രണ്ടാമതാണ് സുനിത.
ഒൻപത് തവണയാണ് സുനിത വില്യംസ് ബഹിരാകാശ നടത്തം പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ ബഹികാശത്ത് മാരത്തോൺ ഓട്ടം നടത്തിയ ആദ്യ വ്യക്തി കൂടിയാണ് സുനിത വില്യംസ്. സുനിത വില്യംസിന്റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ “മനുഷ്യ ബഹിരാകാശ യാത്രയിലെ ഒരു വഴികാട്ടി” എന്നാണ് വിശേഷിപ്പിച്ചത്, ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃത്വം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കുള്ള പര്യവേക്ഷണത്തിന്റെയും വാണിജ്യ ദൗത്യങ്ങളുടെയും ഭാവി രൂപപ്പെടുത്താൻ സഹായിച്ചുവെന്നും കൂട്ടിച്ചേർത്തു.
2006ലാണ് സുനി വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. 2024ലാണ് അവസാനമായി ബഹിരാകാശ യാത്ര നടത്തിയത്. ചെറിയ മിഷന്റെ ഭാഗമായിട്ടായിരുന്നു യാത്ര എങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് 9 മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടിവന്നു.
















