തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുകയറുന്നു. ഒരു പവൻ സ്വർണത്തിന് വില 1,10,400 രൂപ ആയി ഉയർന്നു. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയായി. ഇന്ന് മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്.
വില കൂടിയ സാഹചര്യത്തില്‍ ഇന്ന് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏകദേശം 1,30,000 രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി, ഹോള്‍ മാര്‍ക്ക് ചാര്‍ജ്, ജിഎസ്‌ടി എന്നിവ അടക്കം വരുമ്പോള്‍ വലിയൊരു തുക നല്‍കേണ്ടി വരും. ഇത് ഉപഭോക്താക്കളെ തൊല്ലൊന്നുമല്ല വലയ്‌ക്കുന്നത്. ഇന്നലെ 1,07,240 രൂപയായിരുന്നു പവന് വില. ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയ്‌ക്കു മുമ്പ് 800 രൂപ കൂടി വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 160 രൂപയാണ് വര്‍ധിച്ചത്. സര്‍വകാല റെക്കോർഡിലാണ് സ്വർണ വിലയുള്ളത്.
പുതുവർഷത്തിന് ശേഷം സ്വർണവില ദിനംപ്രതി ഉയരുകയാണ്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 11,360 രൂപയുടെ വര്‍ധനവാണുണ്ടായത്. ആഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ വില സ്ഥിരത കൈവരിച്ചതോടെ ഇനിയുള്ള കുതിപ്പ് 1.25 ലക്ഷത്തിലേക്കാണോയെന്ന ആശങ്കയാണ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ ശക്തമായിരിക്കുന്നത്.
മാസം അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ എങ്ങനെയാകും ഇനി മുന്നോട്ടുള്ള പോക്കെന്നും വിപണി ആകാംഷയോടെയാണ് നോക്കുന്നത്.
















