തൃശൂരില്‍ നടന്ന 64 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പലതുകൊണ്ടും ശ്രദ്ധേയമാണ്. കലോത്സവ വേദികളെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ ഇക്കുറി മാറിനിന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സസ്യാഹാരം കഴിച്ച് റിപ്പോര്‍ട്ടര്‍മാരുള്‍പ്പെടെ കലോത്സവ നഗരി തൃപ്തിയടഞ്ഞു. അപ്പീലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും അതേച്ചൊല്ലിയുള്ള വാദങ്ങളും തര്‍ക്കങ്ങളും പതിവുപോലെയുണ്ടായില്ല. 1957 മുതലുള്ള കലോത്സവങ്ങളുടെ ചരിത്രത്തിലാദ്യമായി ഒരു മത്സരാര്‍ത്ഥിക്ക് വേദിയിലെത്താതെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. കാസര്‍കോഡ് ജില്ലയിലെ രോഗ ബാധിതയായ സിയാ ഫാത്തിമ എന്ന കുട്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അറബി പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കാളിയായത്.
രാഷ്‌ട്രീയ വിവാദങ്ങള്‍ക്കുള്ള ശ്രമങ്ങളെ കലോത്സവ വേദി തുടക്കത്തിലേ നിരുത്സാഹപ്പെടുത്തി. ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി തന്നെ വിവാദ പ്രസ്താവന നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. ക്രിസ്തുമസ് കരേള്‍ സംഘങ്ങളെ പലരും ആക്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് ചേരിതിരിവിനും ഭിന്നിപ്പിനും വിവാദത്തിനുമുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ കലോത്സവ വേദി കുഞ്ഞുങ്ങളുടേതാണെന്നും ഇവിടെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയത്തിനും ഇടമില്ലെന്നും അക്കാര്യങ്ങളിലെ സത്യമെല്ലാം ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആ തീകെടുത്തി.
ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്ന പതിനായിരങ്ങള്‍ കരഘോഷത്തോടെയാണ് സുരേഷ് ഗോപിയുടെ നിലപാടിനെ പ്രശംസിച്ചത്. മതം പറഞ്ഞും രാഷ്‌ട്രീയം പറഞ്ഞും ഭിന്നിപ്പുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും കല പരാജയപ്പെടുത്തുന്ന കാഴ്ചയ്‌ക്കാണ് തൃശ്ശൂര്‍ വേദിയായത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ള നാടകം മലപ്പുറം ജില്ല പിന്‍വലിച്ചതും പകരം മറ്റൊരു നാടകം അവതരിപ്പിച്ചതും അഭിനന്ദനാര്‍ഹമായി. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും വിജയിക്കില്ല എന്ന സന്ദേശമാണ് ഈ രണ്ടു സംഭവങ്ങളിലൂടെ വെളിപ്പെട്ടത്.
തൃശൂരിലെ ജനസമൂഹം ഒറ്റക്കെട്ടായാണ് കലോത്സവത്തെ ഏറ്റെടുത്തത്. ഈ കുരുന്നു പ്രതിഭകളാണ് നാളത്തെ കേരളത്തെ നിര്‍ണയിക്കുന്നതെന്ന ഉറച്ച ബോധ്യത്തോടെ അവര്‍ക്ക് സ്വതന്ത്രമായി ആടാനും പാടാനും പറയാനും അവസരമൊരുക്കി തൃശൂര്‍ കൂടെ നിന്നു. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും എംപിയും എംഎല്‍എമാരും മേയറും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഞ്ച് പകലിരവുകള്‍ അതിനായി മാറ്റിവെച്ചു. ഉദാരമായ സഹകരണവുമായി വ്യാപാരികള്‍ പിന്തുണച്ചു. സന്നദ്ധസേവനത്തിലൂടെ ഒട്ടേറെപ്പേര്‍ നടത്തിപ്പില്‍ പങ്കാളികളായി. ജാതിയോ മതമോ രാഷ്‌ട്രീയമോ വലിപ്പച്ചെറുപ്പമോ പറയാതെ എല്ലാവരും ഒറ്റമനസ്സായി കലോത്സവം ഏറ്റെടുത്തു. സമാപനത്തിന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കൂടി എത്തിയതോടെ തൃശൂര്‍പൂരത്തിന്റെ ആരവവും ആവേശവുമായി. കല മത്സരത്തിനുള്ളതല്ലെന്നും ജീവിതകാലം മുഴുവന്‍ നിരന്തരമായി വളര്‍ത്തിയെടുക്കേണ്ട പ്രതിഭയാണെന്നുമുള്ള മഹാനടന്റെ വാക്കുകള്‍ ശ്രദ്ധേയമായി.
ഈ കലോത്സവം നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്. പ്രത്യേകിച്ച് നൈമിഷിക വിവാദങ്ങള്‍ക്ക് പിന്നാലെപ്പാഞ്ഞ് കാലംകഴിക്കുന്ന ആധുനിക മലയാളിക്ക്. രാഷ്‌ട്രീയവും സാമുദായികവും മറ്റു പലതുമായ താല്‍പര്യങ്ങളും നിലനില്‍ക്കെത്തന്നെ നാടിന്റെ പൊതുനന്മയ്‌ക്കും നല്ലഭാവിക്കും വേണ്ടി ഒരുമിച്ച് നിന്നാല്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം എന്ന സന്ദേശമാണ് അതില്‍ പ്രധാനം. കലോത്സവത്തിന്റെ 25 വേദികള്‍ക്കും 25 പൂക്കളുടെ പേരാണ് ഇക്കുറി നല്‍കിയിരുന്നത്. വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത സുഗന്ധങ്ങളും പരത്തുന്ന അനേകം പൂക്കള്‍ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മുടെ രാജ്യം എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്.
















