സദാ ഈശ്വരസ്മരണയില്‍ ജീവിക്കാന്‍ കഴിയുക എന്നത് മികച്ച കാര്യമാണ്. പക്ഷേ ചുരുക്കം ആളുകള്‍ക്കേ ആ സ്ഥിതപ്രജ്ഞത്വം കൈവരൂ. മിക്കവാറും ആളുകള്‍ വേദനകളിലാണ് ഈശ്വരനെ സ്മരിക്കുക. ഇത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വേദന എന്താണ് എന്നറിയാത്തത് കൊണ്ടാണ് വേദനയില്‍ മാത്രം ഈശ്വരസ്മരണയുണ്ടാകുന്നത്. ‘വേദം’ എന്നാല്‍ അറിവ് എന്നാണര്‍ത്ഥം. ‘ന’ എന്നാല്‍ ഇല്ല എന്നും. അതായത് വേദം ഇല്ലാത്തത് കൊണ്ടാണ് വേദനയുണ്ടാകുന്നത്. വേദമുണ്ടെങ്കില്‍ വേദനയുടെ ആവശ്യമില്ല. അറിവുണ്ടെങ്കില്‍ പിന്നെ വേദനയുണ്ടാകില്ല എന്നര്‍ത്ഥം. അറിവില്ലായ്‌മ കൊണ്ട് മനുഷ്യന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന വേദനകളെ നിവര്‍ത്തിപ്പിക്കാന്‍ ഈശ്വരന്‍ നല്‍കിയ അമൂല്യ ഔഷധമാണ് വേദം. ആ വേദങ്ങളെ പഠിക്കാനും അതിലെ ജീവിതദര്‍ശനം സ്വീകരിക്കാനും ഏത് മനുഷ്യനും അവകാശമുണ്ട്.
ഭാരതീയ സാംസ്‌കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ ആദ്യം കാണുക വൈദിക സാഹിത്യത്തിന്റെ ദീപ്തമായ പ്രകാശമാണ്. ക്ഷേത്രസങ്കല്‍പ്പങ്ങള്‍ മിക്കവാറും രൂപം കൊണ്ടത് ഈ വൈദിക പാരമ്പര്യത്തിന്റെ അടിത്തറയിലത്രെ. ദേവാരാധനയും കര്‍മ്മാനുഷ്ഠാനങ്ങളും മന്ത്രോച്ചാരണങ്ങളും എല്ലാം ആ പാരമ്പര്യത്തെ ആശ്രയിച്ചു നിലകൊള്ളുന്നു. അതിനാല്‍ ”വേദങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങളില്ല” എന്ന വാക്യം അതിശയോക്തിയല്ല; ചരിത്രവും തത്ത്വചിന്തയുമെല്ലാം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്.
ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഭാരതഭൂമിയില്‍ നിലകൊള്ളുമ്പോഴും, അവയ്‌ക്ക് ചൈതന്യം പകരുന്ന വേദങ്ങള്‍ക്കായി മാത്രം സമര്‍പ്പിതമായ ക്ഷേത്രങ്ങള്‍ വിരലിലെണ്ണാവുന്നവയേയുള്ളൂ. അത്തരം അപൂര്‍വമായ ക്ഷേത്രങ്ങളിലൊന്നാണ് കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വേദക്ഷേത്രം. ഭാരതീയ ആത്മീയചിന്തയുടെ ആഴവും വൈപുല്യവും വ്യക്തമാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി മുപ്പത്തിയൊന്നിന് ആഘോഷിക്കുകയാണ്.
ജാതിഭേദമന്യേ സര്‍വരെയും വേദം അഭ്യസിപ്പിക്കുന്ന കാശ്യപാശ്രമത്തോട് ചേര്‍ന്നാണ് വേദക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് വേദവിവര്‍ത്തനങ്ങളല്ല; ദേവനാഗരി ലിപിയില്‍ മുദ്രണം ചെയ്ത നാലു വേദങ്ങളുടേയും മൂലസംഹിതകളും, ലഭ്യമായ ശാഖാസംഹിതകളും ഉള്‍പ്പെടുന്ന ശബ്ദവേദമാണ്. വേദങ്ങള്‍ക്ക് മാത്രമായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് എന്നത് തന്നെ അതിന്റെ ദാര്‍ശനികമായ ഔന്നത്യത്തെ സൂചിപ്പിക്കുന്നു.
കാശ്യപാശ്രമത്തിന്റെ കുലപതിയായ ആചാര്യശ്രീ രാജേഷ് നേതൃത്വം നല്‍കുന്ന ഈ ക്ഷേത്രം വൈദികപാരമ്പര്യത്തെ കാലാതീതമായി നിലനിര്‍ത്താനുള്ള ധാര്‍മ്മിക ശ്രമം കൂടിയാണ്. ശ്രീനാരായണഗുരുദേവന്‍ നടത്തിയ കണ്ണാടിപ്രതിഷ്ഠയും, മാതാ അമൃതാനന്ദമയീ ദേവി നടത്തിയ ബ്രഹ്‌മസ്ഥാനപ്രതിഷ്ഠയും പോലെ, വേദപ്രതിഷ്ഠയും ധാര്‍മ്മികവും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അര്‍ഹിക്കുന്നു. അറിവിനെ ആരാധനയായി കാണുന്നൊരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണതിലൂടെ പ്രകടമാകുന്നത് എന്നത് തന്നെയാണതിന് കാരണം.
വേദങ്ങളെ പൂജിക്കുകയും പഠിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നൊരു തലമുറ രൂപപ്പെടുമ്പോള്‍ മാത്രമേ വേദങ്ങള്‍ കൂടുതല്‍ സമാജോന്മുഖമാകുകയും സമാജം കൂടുതല്‍ വേദാധാരിതമാകുകയും ചെയ്യുകയുള്ളൂ. മതപരമായൊരു ചട്ടക്കൂടിനുള്ളില്‍ മാത്രമൊതുങ്ങുന്ന പ്രവര്‍ത്തിയല്ല അത്; മനുഷ്യബോധത്തിന്റെ പരിവര്‍ത്തനമാണിതിലൂടെ ലക്ഷ്യമിടുന്നത്.
അറിവിനെയാണ് ഭാരതീയര്‍ എക്കാലത്തും മുഖ്യമായി കണ്ടിരുന്നത് എന്ന് ചരിത്രം പരിശോധിച്ചാലറിയാം. അറിവാകുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്നവരുടെ നാട് എന്ന അര്‍ഥത്തിലാണ് ”ഭാരതം” എന്ന വാക്ക് പോലും വ്യാഖ്യാനിക്കപ്പെടുന്നത്. നാനാകോണുകളില്‍ നിന്നുമുള്ള ആളുകള്‍ സ്വധര്‍മ്മത്തെ ഗ്രഹിക്കാനായി അറിവിന്റെ നാടായ ഭാരതത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നുവെന്ന് ചരിത്രരേഖകള്‍ തന്നെ സാക്ഷ്യം നല്കുന്നുണ്ടല്ലോ? ഒരു കാലത്ത് വിശ്വഗുരുവായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ഭാരതം, മുഗള്‍-ബ്രിട്ടീഷ് അധിനിവേശങ്ങള്‍ക്ക് വിധേയമായതോടെ വൈദിക പഠനം നിലക്കുകയും അറിവിന്റെ മേഖലയില്‍ പിന്നോട്ട് നീങ്ങുകയും ചെയ്തു. ആ പാരമ്പര്യത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ എന്ന നിലയിലാണ് വൈദിക പഠനത്തിനും വൈദിക ക്രിയകള്‍ക്കും പ്രാധാന്യം നല്‍കുന്ന വേദക്ഷേത്രത്തിന്റെ പ്രസക്തി.
വേദപാഠിയായ പുരോഹിതന്‍ സ്വരസഹിതം വേദമന്ത്രങ്ങള്‍ പാരായണം ചെയ്യുന്ന ഈ ക്ഷേത്രം, ശബ്ദത്തിന്റെ ആത്മീയശക്തിയെ നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടി നല്‍കുന്നു. വേദങ്ങളെക്കുറിച്ചും അവയുടെ പ്രാമാണികതയെക്കുറിച്ചും സനാതനധര്‍മ്മത്തിന്റെ നിത്യനൈമിത്തിക ആചരണങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രദര്‍ശിനികള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. അധിക പഠനത്തിന് വൈദികഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്. അറിവിനാണ് വേദക്ഷേത്രത്തില്‍ മുന്‍ഗണന നല്‍കുന്നത്. ജാതി, മതം, ലിംഗം, പ്രായം അങ്ങനെ, മനുഷ്യന്‍ സൃഷ്ടിച്ച എല്ലാ ഭേദങ്ങള്‍ക്കുമതീതമായി ഉപാസകര്‍ ഇവിടെ ഒരുമിക്കുന്നു. കാരണം വേദം സംസാരിക്കുന്നത് മനുഷ്യനോടാണ്. ”മനുര്‍ഭവ, ജനയാ ദൈവ്യം ജനം” എന്ന വേദോപദേശം മനുഷ്യനാകാനും ദിവ്യഗുണങ്ങളെ വളര്‍ത്താനുമുള്ള ആഹ്വാനമത്രെ.
വേദമന്ത്രങ്ങളെ അവഹേളിച്ചും, ക്ഷേത്രനാശത്തെ അന്ധവിശ്വാസനാശമായി വിശേഷിപ്പിച്ചും രൂപപ്പെട്ട ചില തെറ്റിദ്ധാരണകള്‍, ഹൈന്ദവ നവോത്ഥാനത്തിന് ചെറുതല്ലാത്ത ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ധാരണകള്‍ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്, സാമൂഹികവും വൈയക്തികവുമായ പുരോഗതിക്ക് വൈദികസാഹിത്യത്തിനും ആര്‍ഷജ്ഞാനപാരമ്പര്യത്തിനും ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഇന്ന് കൂടുതല്‍ പേര്‍ തിരിച്ചറിയുന്നു.
വേദമന്ത്രങ്ങളെ അവഹേളിച്ചും, ക്ഷേത്രനാശത്തെ അന്ധവിശ്വാസ ഉന്മൂലനമായി വിശേഷിപ്പിച്ചും രൂപപ്പെട്ട തെറ്റിദ്ധാരണകള്‍, ഹൈന്ദവ നവോത്ഥാനത്തിന് ചെറുതല്ലാത്ത ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ധാരണകള്‍ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്, സാമൂഹികവും വൈയക്തികവുമായ പുരോഗതിക്ക് വൈദികസാഹിത്യത്തിനും ആര്‍ഷജ്ഞാനപാരമ്പര്യത്തിനും ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നത് നിസ്തര്‍ക്കമാണ്. മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ വികാസവും പുരോഗതിയും ലക്ഷ്യമിട്ടുള്ളതാണ് വൈദിക മന്ത്രങ്ങള്‍. അതുകൊണ്ടുതന്നെ, വേദക്ഷേത്രത്തില്‍ അനുഷ്ഠിക്കപ്പെടുന്ന വൈദികക്രിയകള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനായി മാത്രമല്ല; സമസ്ത മാനവരാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളായി തീരുന്നു.
കച്ചവടക്കാര്‍ക്ക് വാണിജ്യസൂക്തവും കര്‍ഷകര്‍ക്ക് കൃഷിസൂക്തവും വൈദ്യന്മാര്‍ക്ക് ഭൈഷജ്യസൂക്തവും നിര്‍മാണപ്രവര്‍ത്തകര്‍ക്ക് വാസ്‌തോഷ്പതിയും വിശ്വകര്‍മ്മസൂക്തവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബ്രഹ്‌മചര്യസൂക്തവും ശ്രദ്ധാസൂക്തവും സരസ്വതീസൂക്തവും മേധാസൂക്തവും ഇവിടെ പാരായണം ചെയ്യപ്പെടുന്നു. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വേദമന്ത്രങ്ങളാല്‍ സമ്പന്നമാണ് ഈ ക്ഷേത്രത്തിലെ ദിനചര്യ.
കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി കാശ്യപാശ്രമത്തിന്റെ വേദാധ്യാപനപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ചില വിദേശരാജ്യങ്ങളിലുമെല്ലാം വിജയകരമായി നടന്നു വരുന്നു. ജാതിഭേദവും ലിംഗവ്യത്യാസവുമില്ലാതെ സന്ധ്യാവന്ദനവും അഗ്‌നിഹോത്രവും ചെയ്യുന്ന ഒരു വേദോന്മുഖസമാജത്തെ ഈ ചെറിയ കാലയളവില്‍ തന്നെ സൃഷ്ടിക്കാന്‍ സാധിച്ചതാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം. മലബാറിലെ ആദ്യ സോമയാഗം, ദേശീയ വൈദികസംഗം, വേദാവകാശ പ്രഖ്യാപനം, അഗ്നിപ്രതിഷ്ഠാപനം, 1008 പേരുടെ സാമൂഹിക അഗ്നിഹോത്രം എന്നിവ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കാശ്യപാശ്രമം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതെല്ലാം തന്നെ വേദത്തിന്റെ സാമൂഹികവത്കരണത്തിന്റെ ഉദാഹരണങ്ങളാണ്.
വീണ്ടുമൊരു പ്രതിഷ്ഠാവാര്‍ഷിക ദിനം ആഗതമാകുമ്പോള്‍ ഈ വേദക്ഷേത്രം ഓര്‍മ്മിപ്പിക്കുന്നത് അറിവിന്റെയും ആത്മശുദ്ധിയുടെയും സാര്‍വ്വകാലിക പ്രസക്തി കൂടെയാണ്. വേദം പൂജിക്കപ്പെടേണ്ടത് ദൈവികമായ ചിഹ്നമായി മാത്രമല്ല, മനുഷ്യനെ മനുഷ്യനാക്കുന്ന ജ്ഞാനപ്രകാശമായി തന്നെയാണെന്ന് ഈ ക്ഷേത്രം നിശ്ശബ്ദമായി ലോകത്തോട് പറയുന്നുണ്ട്.
















