നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചാല്‍ മതി, ബാക്കിയെല്ലാം തയ്യാറെന്ന നിലയിലുള്ള സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പ് യുദ്ധം തുടങ്ങി. മറ്റുള്ളവര്‍ക്ക് മറുപടി പറയുന്ന കാലം കഴിഞ്ഞ് അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ബിജെപിയുടെ ഏറെ സക്രിയമായ സമീപനം മറുമുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തോടെ ആ പാര്‍ട്ടിയുടെ പുതിയൊരു മുഖമാണ് കേരള രാഷ്‌ട്രീയം കാണുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മുന്നണി നേതാക്കളും ഒന്നിച്ച് നടത്തിയ സത്യഗ്രഹം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അരങ്ങൊരുക്കലായിരുന്നു. പക്ഷേ അതിന്റെയും തുടക്കം പാളി. മൂന്ന് മേഖലാ യാത്രകളിലൂടെ സര്‍ക്കാരിന്റെ നേട്ടം ജനങ്ങളോടു പറയാനായി നടത്താന്‍ നിശ്ചയിച്ച എല്‍ഡിഎഫ് ജാഥയില്‍ മദ്ധ്യകേരള ജാഥ നയിക്കേണ്ട ജോസ്. കെ. മാണി സത്യഗ്രഹ പരിപാടിയില്‍ ചെന്നില്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെതിരേ മുഖ്യമന്ത്രി പൊതുവേദിയില്‍ വിളിച്ചു പറഞ്ഞതൊക്കെ കല്ലുവെച്ച നുണകളാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കണക്കുകള്‍ സഹിതം വിളിച്ചു പറഞ്ഞത് സര്‍ക്കാരിനും മുന്നണിക്കും കടുത്ത പ്രഹരവുമായി. എന്‍ഡിഎ നേതാക്കള്‍ നടത്തിയതുപോലൊരു സംയുക്ത വാര്‍ത്താ സമ്മേളനവും മറ്റു മുന്നണികള്‍ക്ക് നിലവില്‍ അസാദ്ധ്യമായിരിക്കുകയാണ്.
രേഖകള്‍ പ്രദര്‍ശിപ്പിച്ച് ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിവരിച്ചതില്‍ പലതിനും മറുപടി പറയാന്‍ പിണറായി വിജയന്‍ വിയര്‍ക്കും. മാത്രമല്ല, 2014 നു മുമ്പ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കേരള വികസനത്തിനായി എന്തുചെയ്തുവെന്ന് പറയാന്‍ അവര്‍ക്കും കഴിയാതായിട്ടുണ്ട്. യുഡിഎഫ് സെക്രട്ടറിയേറ്റു പടിക്കല്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ രാപകല്‍ സമരത്തിലും കേരള വികസനത്തിലെ കോണ്‍ഗ്രസ് പങ്ക് വിശദീകരിക്കാനായില്ല.
എല്‍ഡിഎഫില്‍നിന്ന് കക്ഷികള്‍ കൊഴിയുന്നു; അങ്ങനെയൊര പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ‘കപ്പിത്താന്‍’ നയിക്കുന്ന കപ്പല്‍ ആടിയുലയുകയല്ല, അലകടലില്‍ താഴുകയാണെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്ക് ബോധ്യമായിത്തുടങ്ങി. അവര്‍ ആത്മരക്ഷയ്‌ക്ക് വഴിതേടിത്തുടങ്ങി. എല്‍ഡിഎഫിന്റെ തകര്‍ച്ച സ്വപ്‌നംകണ്ട്, അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫിന് സുഗമവിജയമാണെന്ന തോന്നലില്‍ ആ മുന്നണിയിലെ നേതാക്കള്‍ നേതൃസ്ഥാനം കൈയടക്കാന്‍ കുതന്ത്രങ്ങള്‍ ഒരുക്കുന്നു. വയനാട്ടിലെ നേതൃത്വ സമ്മേളനത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ്സില്‍ ശക്തികേന്ദ്രങ്ങള്‍ കൂടുതല്‍ രൂപപ്പെടുന്നു. അപ്പോഴാണ് ബിജെപി തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞിരിക്കുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ദേശീയ തലപ്പത്തുള്ള ആളും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ കേരള സന്ദര്‍ശനവും കൂടിയാലോചനകളും പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ ദിശാബോധവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്. ‘വികസന’ അജണ്ടയില്‍ തലസ്ഥാന കോര്‍പ്പറേഷന്‍ പിടിച്ചു, അതിനൊപ്പം ‘വിശ്വാസ’വും ‘സുരക്ഷ’യും കൂടി വിഷയമാക്കി ചേര്‍ത്തത് മികച്ച ചുവടുവെപ്പാണ്. കഴിഞ്ഞ ദിവസം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലുകള്‍ കേരളത്തോട്, കേന്ദ്ര സര്‍ക്കാരിന് വിരുദ്ധ നിലപാടെന്ന ആക്ഷേപവും നുണയെന്ന് തെളിയിക്കുന്നതായി. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് കനത്ത പ്രഹരമായി ഈ തുടക്കം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് മേല്‍ക്കൈയും നല്‍കിക്കഴിഞ്ഞു.
ഇതിന്റെ തുടര്‍ച്ചയും പുതിയ തുടക്കവുമാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള തലസ്ഥാന സന്ദര്‍ശനം. ജനുവരി 23 ന് പ്രധാനമന്ത്രി വരുന്നതോടെ കേരളത്തിലെ എന്‍ഡിഎയുടെ 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം രണ്ടാം ഗിയറിലേക്ക് മാറുകയാണ്. ലക്ഷ്യം കുറിച്ച്, അജണ്ട തീരുമാനിച്ചു, ഇനി ഗതിവേഗം ക്രമീകരിക്കുകയാണ്. വികസനം, സുരക്ഷ, വിശ്വാസം എന്നീ മൂന്നു വിഷയങ്ങളില്‍ മറുപക്ഷത്തെ രാഷ്‌ട്രീയ കക്ഷികള്‍ക്ക് നിലപാടുപോലും പറയാനാവില്ലാത്ത സ്ഥിതി. വിശദീകരിക്കാനാവാത്ത അവസ്ഥ.
അതിനിടയിലാണ് ഒറ്റ ശബ്ദത്തില്‍, ഒരേയൊരു ലക്ഷ്യത്തില്‍ എന്‍ഡിഎ, ബിജെപി നേതൃത്വത്തില്‍ സജ്ജമാകുന്നത്.
ബിജെപി ചര്‍ച്ചയ്‌ക്ക് വെച്ചത്
- യുപിഎ ഭരണകാലത്ത് 10 വര്‍ഷം കേരളത്തിന് നല്‍കിയ ധനസഹായം 72,000 കോടി. മോദിയുടെ 10 വര്‍ഷം കിട്ടിയത് അതിന്റെ നാലിരട്ടി-3.20 ലക്ഷം കോടി.
- കിഫ്ബി, പെന്‍ഷന്‍ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി തീര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ കട പരിധി കുറയ്‌ക്കുന്നതല്ല.
- വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങളില്‍ പരസ്യ ചര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുന്നു.
- പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തിന്റെ കടം 1.4 ലക്ഷം കോടി രൂപയായിരുന്നു. 10 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ കടം 5 ലക്ഷം കോടിയായി.
- രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്‌മയുള്ള, ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.
- പിണറായി വിജയന്‍ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് കാരണം.
- 16,000 കോടിരൂപയുടെ കേന്ദ്ര പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടില്‍ കുടിവെള്ളമില്ല. 45,000 പേര്‍ ഇന്നും കോളനികളില്‍ ജീവിക്കുന്നു.
















