പത്തനംതിട്ട: ശബരിമലയില്‍ പുതിയ കൊടിമരത്തിന്റെ ചെമ്പുപറകള്‍ 2017-ല്‍ 9.161 കിലോ തനിത്തങ്കം ഉപയോഗിച്ചാണ് പൊതിഞ്ഞത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്കിന് തെളിവില്ല. ആവശ്യമായ തങ്കം ദേവസ്വം ബോര്‍ഡ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നാണു വാങ്ങിയതെന്ന് ദേവസ്വം രേഖകള്‍ വ്യക്തമാക്കുന്നു.
എസ്ബിഐ കൊച്ചി വില്ലിങ്ടണ്‍ ശാഖ വഴി വാങ്ങിയ സ്വര്‍ണം ദേവസ്വം ബോര്‍ഡിന്റെ ആറന്മുള സ്‌ട്രോങ്‌റൂമില്‍ എത്തിച്ച് കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണു പണി നടന്നത്.
ഒട്ടകത്തോലില്‍ വച്ച് തങ്കക്കട്ടി അടിച്ചുപരത്തി പാളിയാക്കി. ഈ സ്വര്‍ണപ്പാളികള്‍ കൊണ്ട് ചെമ്പില്‍ നിര്‍മിച്ച പറ, വെണ്ട, മാലാസ്ഥാനം, ലസുനം, കുംഭം, യഷ്ടി, പത്മം, മണ്ഡിപ്പലക, വീരകാണ്ഡം എന്നിവ പൊതിയുകയാണ് ചെയ്തത്. കൊടിമര നിര്‍മാണത്തിന് 3.21 കോടി രൂപ ആയിരുന്നു ചെലവ്. ഹൈദരാബാദ് ആസ്ഥാനമായ ‘ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രത്യേകമായി തുറന്ന അക്കൗണ്ടിലാണ് അവര്‍ മുഴുവന്‍ പണവും നിക്ഷേപിച്ചത്. കൊടിമരപ്രതിഷ്ഠയോടെ വിവാദങ്ങളും കൊടിയേറി.
തന്ത്രിക്ക് കൈമാറുന്നത് കീഴ്‌വഴക്കം
മുമ്പ് പല ക്ഷേത്രങ്ങളിലെയും കൊടിമരങ്ങള്‍ മാറ്റിസ്ഥാപിച്ചപ്പോള്‍ അതാത് തന്ത്രിമാര്‍ക്ക് ദേവവാഹനം കൈമാറുകയാണ് ചെയ്തിട്ടുള്ളത്. ഈ കീഴ്‌വഴക്കം മുന്‍നിര്‍ത്തിയാണ് ശബരിമലയിലും തന്ത്രിക്ക് വാജിവാഹനം കൈമാറിയത്. സംഭവം വിവാദമായപ്പോള്‍ തന്നെ തന്റെ കൈവശം വാജിവാഹനം ഉണ്ടെന്ന കാര്യം തന്ത്രി സമ്മതിച്ചിരുന്നു. വാജിവാഹനം മറിച്ചു വിറ്റെന്ന് മാധ്യമവാര്‍ത്ത വന്നതോടെ ഇത് തിരികെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തും നല്‍കി. കഴിഞ്ഞ ദിവസം തന്ത്രിയുടെ വസതിയായ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍ മഠത്തില്‍ എസ്‌ഐടി പരിശോധന നടത്തിയപ്പോള്‍ വാജിവാഹനം പിടിച്ചെടുത്തു. ഇത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ തന്ത്രി വാജിവാഹനം അപഹരിച്ചെന്ന രീതിയിലായി വാര്‍ത്ത.
















