മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തിക പാദത്തിൽ 5,017 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കണക്കുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയില്‍ 7.7 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. 166രൂപ 19 പൈസ ഉണ്ടായിരുന്ന ബാങ്കിന്റെ ഓഹരി വില 12 രൂപ 77 പൈസ കൂടി 179 രൂപയില്‍ എത്തി.
ബാങ്കിന്റെ ആകെ ബിസിനസ് മുൻവർഷത്തെ അപേക്ഷിച്ച് 5.04 ശതമാനം വർദ്ധനവോടെ 22,39,740 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിൽ 3.36 ശതമാനവും വായ്‌പകളിൽ 7.13 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ആസ്‌തിയുടെ ഗുണമേന്മയിലും വലിയ പുരോഗതി ദൃശ്യമാണ്. അതേ സമയം മൊത്തം നിഷ്ക്രിയ ആസ്‌തി 3.06 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്‌തി 0.51 ശതമാനമായും കുറഞ്ഞിട്ടുണ്ട്. റീട്ടെയ്ൽ, കൃഷി, എംഎസ്എംഇ (RAM) മേഖലകളിൽ 11.50 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജനയ്‌ക്ക് കീഴിൽ ബാങ്ക് ഇതുവരെ 3.37 കോടി അക്കൗണ്ടുകളിലായി 14,498 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. 8,671 ശാഖകളും 8,300 എടിഎമ്മുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് നിലവിൽ ബാങ്കിനുള്ളത്.
















