തിരുവനന്തപുരം: ലക്ഷദീപത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ പൊന്നും ശീവേലി ദര്‍ശിക്കുന്നതിനുള്ള പാസ് ലഭിക്കണമെങ്കില്‍ ഭരണ സമിതിയിലെ സിപിഎം അംഗം കനിയണം. ഇക്കുറി 15000 പാസായി നിജപ്പെടുത്തി എന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ മുറജപത്തിന് 21000 ത്തോളം പാസ് നല്‍കിയിരുന്നു. ഇത്രയും പേരെ ക്ഷേത്ര മതിലകത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് സിപിഎം ഭരണ സമിതി അംഗ വേലപ്പന്‍നായര്‍ പറയുന്നത്. എന്നാല്‍ 2020 ലെ മുറജപത്തില്‍ ഇരുപതിനായിരത്തില്‍ അധികം പേരെ കയറ്റിയതായി 2020 ലെ ഭരണ സമിതി സമ്മതിക്കുന്നു.
മുറജപത്തിന്റെ പാസിനായി ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ ഇതിന് ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായില്ല. ബുക്കിംഗ് പകുതിപോലും ആകുന്നതിന് മുമ്പ് ക്വാട്ട കഴിഞ്ഞെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ബൂക്കിങ് നിര്‍ത്തി വച്ചു. എന്നാല്‍ വേലപ്പന്‍നായരുടെ അനുചരന്‍മാര്‍ക്ക് നല്‍കാനായി 8000 പാസുകള്‍ വിഐപി എന്ന കണക്കില്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ഇതോടെ ക്ഷേത്രത്തില്‍ നേരിട്ടെത്തി പാസ് ആവശ്യപ്പെടുന്ന ഭക്തര്‍ക്ക് നേരെ ആക്രോശിക്കുകയാണ് പാസിന്റെ ചുമതലയുള്ള വേലപ്പന്‍ നായര്‍.
നിരവധി പേരാണ് പൊന്നും ശീവേലി കാണുന്നതിനുള്ള പാസിനായി ക്ഷേത്രം ഓഫീസില്‍ എത്തുന്നത്. ക്ഷേത്രം ഓഫീസിലെ ജീവനക്കാര്‍ ചോദിച്ചിട്ടും പോലും നല്‍കുന്നില്ല. കഴിഞ്ഞ മുറജപത്തിന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും പാസ് നല്‍കിയിരുന്നു. ഇത്തവണ പാസ് നല്‍കില്ലെന്നാണ് വേലപ്പന്‍ നായര്‍ പറയുന്നത്. 2020 ലെ മുറജപത്തിന് ഭരണസമിതി അധ്യക്ഷനായ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ് നേതൃത്വം നല്‍കിയിരുന്നത്. അന്ന് ഈ പരാതികള്‍ ഉയര്‍ന്നിരുന്നില്ല. സിപിഎം നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്കും പാര്‍ട്ടി ഓഫീസിലും പാസ് യഥേഷ്ടം എത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.
















