കരുനാഗപ്പള്ളി: ഭാരതത്തിന്റെ ആദര്‍ശങ്ങളാണ് സേവനവും ത്യാഗവുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍. ഭാരതം നിലനിന്നതും മുന്നോട്ട് പോയതും ഈ ആദര്‍ശങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതപുരി ആയുര്‍വേദ കോളജില്‍ വിവേകാനന്ദ ജയന്തി യുവസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വന്നിയരാജന്‍.
അതിഥി ദേവോ ഭവ: ആചാര്യദേവോ ഭവ: എന്നീ ആര്‍ഷമന്ത്രങ്ങളോടൊപ്പം വിവേകാനന്ദസ്വാമികള്‍ ദരിദ്ര ദേവോ ഭവ: എന്ന് കൂട്ടിച്ചേര്‍ത്തു. സേവനത്തിനായി സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയുമെല്ലാം കേന്ദ്രബിന്ദു സേവനമാണ്. ആരുടെ ഹൃദയമാണോ മറ്റുള്ളവര്‍ക്ക് വേണ്ടി വേദനിക്കുന്നത് അവരാണ് മഹാത്മാക്കള്‍, അങ്ങനെയല്ലാത്തവരെ ഞാന്‍ ദുരാത്മാവ് എന്നു വിളിക്കുമെന്ന് സ്വാമിജി പറഞ്ഞു. 1897ല്‍ യുവാക്കളോട് അദ്ദേഹം പറഞ്ഞത് നമ്മുടെ ഭാരതം അമൃത ഭാരതമാണ്, അത് ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടുകയാണെന്നാണ്. ആയിരം വര്‍ഷം അടിമത്തത്തിലായിട്ടും മൂല്യങ്ങളില്‍ നമ്മള്‍ അടിയുറച്ച് നിന്നു. അത് നമ്മുടെ യുവാക്കളിലും നിറഞ്ഞ് നില്‍ക്കുന്നു. വരുന്ന 50 വര്‍ഷത്തേക്ക് ഭാരത മാതാവിനെ മാത്രം പൂജിക്കുമെന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തതെന്ന് വന്നിയരാജന്‍ ഓര്‍മിപ്പിച്ചു. ഭാരത മാതാവിനെ പൂജിക്കുക എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും മാറിയുടുക്കാന്‍ ഉടുതുണിയില്ലാത്തവരും അന്തിയുറങ്ങാന്‍ വീടില്ലാത്തവരുമായ ദരിദ്രരെ സേവിക്കുക എന്നതാണ്. അതാണ് നാരായണസേവ. അതുതന്നെയാണ് രാഷ്‌ട്രസേവയും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് മാതൃകയായി അദ്ധ്യാപകര്‍ മാറണമെന്നും വന്നിയരാജന്‍ പറഞ്ഞു. അമ്മ കുഞ്ഞിനെയെന്ന പോലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പരിപാലിക്കണം. പോസ്റ്റുമാന്‍ കത്തുനല്‍കി പോകുന്നപോലെ ക്ലാസെടുത്തു പോകുന്നതല്ല അദ്ധ്യാപനം. വാക്കില്‍ മാത്രമല്ല, ജീവിതത്തിലും മാതൃകയായി മാറാന്‍ അദ്ധ്യാപകര്‍ക്കാകണമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ അധ്യക്ഷയായി. പഞ്ചകര്‍മ്മ വിഭാഗം മേധാവി ഡോ. പരമേശ്വരന്‍ നമ്പൂതിരി സംബന്ധിച്ചു.











