ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍. എന്നാല്‍ ഈ പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. കാരണം ഈ മെഡിക്കല്‍ കോളെജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി തുടര്‍ച്ചയായി വരികയും പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാലാണ് ഈ മെഡിക്കല്‍ കോളെജിനുള്ള അംഗീകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കിയത്.
മാത്രമല്ല, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ ഇവിടെ പ്രവേശനം നേടിയ കുട്ടികളെ ഇന്ത്യയിലെ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആരുടെയും എംബിബിഎസ് പഠനം മുടങ്ങില്ല.
എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ല? മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ മെഡിക്കല്‍ കോളെജ് ആയിരുന്നു ഇത്. ഇതില്‍ ആകെയുള്ള 50 സീറ്റുകളില്‍ 42 സീറ്റുകളിലും പ്രവേശനം ലഭിച്ചത് കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നല‍്കിയത്.
ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു എന്നത് ശരിയാണ്. കാരണം ഹരിയാനയിലെ അല്‍ഫല മെഡിക്കല്‍ കോളെജില്‍ പഠിപ്പിക്കുന്ന ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറും കൂട്ടുകാരായ മറ്റ് മുസ്ലിം ഡോക്ടര്‍മാരും ചേര്‍ന്ന് ഇസ്ലാമിക ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടിരുന്നു. ഇതില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ നബി ആണ് ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. അതിനാല്‍ കശ്മീരില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരിടത്ത് പഠിക്കാനെത്തിയാല്‍ ഇവിടെയും ഹരിയാനയിലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചതുപോലെ ഭീകരവാദം തലപൊക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ നീറ്റ് പരീക്ഷ പ്രകാരം അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് കോളെജ് അടച്ചത്. അതിന് പിന്നില്‍ കോളെജിന് അടിസ്ഥാനസൗകര്യമില്ലെന്ന പരാതി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടിക്കടി ഉന്നയിച്ചതാണ് പ്രശ്നമായത്. പരാതികള്‍ ആവര്‍ത്തിച്ചതോടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നേരിട്ട് കോളെജില്‍ അന്വേഷണം നടത്തുകയായിരുന്നു. സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സ് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാതാ വൈഷ്ണോേദേവി മെഡിക്കല്‍ കോളെജിലെ എംബിബിഎസ് കോഴ്സ് റദ്ദാക്കിയത്. അല്ലാതെ മുസ്ലിങ്ങള്‍ കൂടുതല്‍ പ്രവേശനം നേടിയതുകൊണ്ടല്ല.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അങ്ങിനെ പ്രചരിപ്പിക്കുകയാണ് മീഡിയ വണ്ണും ദേശാഭിമാനിയും മാധ്യമം ദിനപത്രവും.
ഇനി ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക് ശ്രീജിത് പണിക്കരുടെ ഈ വീഡിയോ കാണാം:
ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണ് എന്ന പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന്…
— Sreejith Panickar (@PanickarS) January 10, 2026
















