തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. ആരോപണങ്ങൾ നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
രാഹുലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ ഷംസീർ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിലുള്ള മാന്യതയ്‌ക്ക് നിരക്കാത്ത ആരോപണങ്ങളാണ് പുറത്തുവരുന്നതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ഇല്ലെങ്കിൽ നിയമസഭ അയോഗ്യതാ നടപടികളിലേക്ക് നീങ്ങുമെന്നുമാണ് സൂചന. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം പോയി. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഷന്‍. പരാതികള്‍ രണ്ടായതോടെ പുറത്താക്കലും. കടുത്ത തീരുമാനം തന്നെ കോണ്‍ഗ്രസ് എടുത്തെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ പിന്തുണയ്‌ക്കുന്നവര്‍ ഏറെ ആയിരുന്നു.
















