പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണകവർച്ചയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ വീണ്ടും ചർച്ചകളിൽ നിറയുന്നത് ചെങ്ങന്നൂരിലെ താഴമൺ എന്ന തന്ത്രി കുടുംബമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനം താഴമൺ കുടുംബത്തിന്റേതാണ്. സർക്കാരിനും ദേവസ്വം ബോർഡിനും മുകളിലാണ് ഇക്കാര്യത്തിൽ തങ്ങളുടെ അവകാശമെന്ന് പരസ്യമായി പറയാനും ഇവർ മടിച്ചിരുന്നില്ല.ആന്ധ്രയിലെ കൃഷ്ണാനദി ഇരുവശത്തേക്കും മാറിയപ്പോൾ അതിനു നടുവിലൂടെ മണ്ണിൽ ചവിട്ടി കേരളത്തിലേക്ക് എത്തിയവരാണ് താഴമൺ കുടുംബം എന്നാണ് വിശ്വാസം.
നദിമാറി താഴ്ന്നമണ്ണിൽ ചവിട്ടിയെത്തിയതിനാലാണ് ‘താഴമൺ’ എന്ന പേരിന്റെ പിറവിയെന്നു കരുതുന്നു. കേരളത്തിന്റേതായ ഒരു താന്ത്രികസമ്പ്രദായം സൃഷ്ടിക്കുന്നതിനും ആന്ധ്രപ്രദേശിലെ നെല്ലൂർ ഗ്രാമത്തിൽനിന്ന് പരശുരാമൻ കൊണ്ടുവന്ന രണ്ട് ബ്രാഹ്‌മണന്മാരിലൊരാളാണ് താഴമൺ തന്ത്രിയെന്നാണ് ഐതിഹ്യം. രണ്ടാമത്തെയാളാണ് തരണനെല്ലൂർ കുടുംബത്തിന്റെ ആദ്യാംഗം. 1400 വർഷം മുൻപാണത്രെ താഴമൺ കുടുംബത്തിന്റെ ആവിർഭാവം. പരശുരാമൻ നാടിന്റെ സംരക്ഷണത്തിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും ഇടനാടുകളിൽ ശൈവ-വൈഷ്ണവ പ്രതിഷ്ഠകളും നടത്തി.
ഈ ക്ഷേത്രങ്ങളിലെ കർമങ്ങൾക്കും മറ്റുമായി പരശുരാമൻ ആന്ധ്രയിലെ കൃഷ്ണാ നദീതീരത്തുനിന്നും രണ്ട് ബ്രാഹ്മണ സഹോദരന്മാരെ കേരളത്തിലേക്ക് കൊണ്ടുവന്നു. കേരളത്തിലേക്ക് തിരിച്ച സഹോദരന്മാരുടെ കഴിവ് പരീക്ഷിക്കാൻ പരശുരാമൻ തീരുമാനിച്ചു. കൃഷ്ണാ നദി അക്കരെ താണ്ടാൻ സാധിക്കാത്ത തരത്തിലാക്കി. ഇരുവരും പതറിയില്ല. ഒരാൾ തന്റെ സിദ്ധി ഉപയോഗിച്ച് ജലത്തിന് മുകളിലൂടെ കൃഷ്ണാ നദി തരണം ചെയ്ത് കേരളത്തിലേക്ക് വന്നു. മറ്റെയാൾ ഇരുകൈകളുംകൊണ്ട് വെള്ളത്തെ വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലൂടെ നടന്ന് അക്കര കടന്നു. താന്ത്രിക ശക്തിയാൽ താഴെക്കൂടി നടന്നുവന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പരമ്പരയാണ് പിന്നീട് താഴമൺ തന്ത്രിമാർ എന്നപേരിൽ പ്രസിദ്ധമായത്. ജലത്തിന് മുകളിലൂടെ നടന്ന് നദി തരണം ചെയ്തവരുടെ വംശക്കാർ തരണനല്ലൂർ തന്ത്രിമാർ എന്നും അറിയപ്പെട്ടു.
ചെങ്ങന്നൂരിൽ പമ്പാനദിയുടെ തീരത്താണ് താഴമൺ കുടുംബം സ്ഥിതി ചെയ്യുന്നത്. ഐതീഹ്യപ്രകാരം കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമനിൽ നിന്നാണ് തങ്ങൾക്ക് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം ലഭിച്ചതെന്നാണ് ഇവർ അവകാശപ്പെടുന്നത്. താഴമൺ തന്ത്രിമാർക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളിൽ ധ്വജസ്തംഭത്തിന്റെ തണ്ട് വടക്കുദിശയിലേക്ക് തിരിഞ്ഞ് നിലനിൽക്കുന്നതും ഈ പാരമ്പര്യത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.
ശബരിമലയിലെ താന്ത്രികസ്ഥാനം താഴമൺകുടുംബത്തിന്റെ അവകാശമാണ്. ഇപ്പോഴുള്ള മുതിർന്ന തന്ത്രിമാരായ രാജീവരും മോഹനരും സഹോദരങ്ങളുടെ മക്കളാണ്. അച്ഛന്മാരുടെ തലമുറയിൽ മൂന്ന് തന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. കണ്ഠര് കൃഷ്ണര്, കണ്ഠര് നീലകണ്ഠര്, കണ്ഠര് മഹേശ്വര്. മൂന്നുപേരും മരിച്ചു. കൃഷ്ണരുടെ മകനാണ് രാജീവര്. മഹേശ്വരുടെ മകനാണ് മോഹനര്.
ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേതാണെന്നതാണ് ആചാരപരമ്പര. ‘അർച്ചകസ്യ പ്രഭാവേന ശിലാ ഭവതി ശങ്കരഃ’ എന്ന ശ്ലോകം ഈ തത്ത്വത്തെ വ്യക്തമാക്കുന്നതായി വിശ്വസിക്കപ്പെടുന്നു. പൂജിക്കുന്നവന്റെ പ്രഭാവംകൊണ്ടാണ് ശില ശങ്കരനായിത്തീരുന്നത് എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
ചരിത്രപരമായി, 1075ൽ ശബരിമല ക്ഷേത്രം അഗ്നിബാധയിൽ നശിച്ചതിന് ശേഷം അയ്യപ്പവിഗ്രഹം പുനഃപ്രതിഷ്ഠിച്ചത് കണ്ഠര് പ്രഭാകരരായിരുന്നു. പിന്നീട് 1952ലെ അഗ്നിബാധയിൽ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, അന്നത്തെ തന്ത്രിയായിരുന്ന കണ്ഠര് ശങ്കരരാണ് ഇന്നുള്ള പുതിയ വിഗ്രഹത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
താഴമൺ കുടുംബത്തിലെ വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചതിനെ തുടർന്നാണ് മഹേശ്വരരുടെ സഹോദരനായ കണ്ഠരര് കൃഷ്ണരുടെ മകൻ കണ്ഠരര് രാജീവരര് തന്ത്രിയായി എത്തുന്നത്. കണ്ഠര് മോഹനരരും തന്ത്രിയുടെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ കണ്ഠര് മഹേഷ് മോഹനരും താന്ത്രിക പാരമ്പര്യം തുടർന്നുവരുന്നുണ്ട്. ശബരിമല ക്ഷേത്രത്തിലെ താന്ത്രികച്ചുമതല ഓരോ വർഷവും ഇവർക്കിടയിൽ മാറിമാറിയാണ് നിർവഹിക്കുന്നത്. കണ്ഠരര് മോഹനനരരും മുമ്പ് വിവാദങ്ങളിൽപെട്ടിരുന്നു. മുമ്പ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത ‘തന്ത്രി ഹണിട്രാപ് ‘കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.















