മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനി രാജ്യത്ത് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിർമിക്കുക.
ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി ചേർന്ന് ജെറ്റുകൾ നിർമിക്കാൻ അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ.
ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനം നിർമിക്കാനാണ് ധാരണ. അദാനി എയറോസ്പേസ് കമ്പനിയാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. കേന്ദ്ര സർക്കാറിന്റെ ’മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജം പകരുന്നതാണ് അദാനിയുടെ നീക്കം.
അതേസമയം, പദ്ധതി സംബന്ധിച്ച് അദാനിയും എംബ്രയറും പ്രതികരിച്ചിട്ടില്ല. വിമാന നിർമാണ പ്ലാന്റ് എവിടെ സ്ഥാപിക്കും, നിക്ഷേപത്തുക എത്ര എന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമായിട്ടില്ല. ഈ മാസം അവസാനത്തോടെ ഹൈദരാബാദിൽ നടക്കുന്ന എയർ ഷോയിൽ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ 1800 ലേറെ വിമാനങ്ങൾക്കാണ് ഓർഡർ ചെയ്തു കാത്തിരിക്കുന്നത്.
80 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറിയ വിമാനങ്ങളുടെ വിപണി വളരെ വിശാലമാണെന്ന് എംബ്രയർ സീനിയർ വൈസ് പ്രസിഡന്റ് റൗൾ വില്ലറൻ പറഞ്ഞു. ഇന്ത്യക്ക് അടുത്ത 20 വർഷത്തിനുള്ളിൽ 500 ചെറിയ വിമാനങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യു.എസിലും ബ്രസീലിലും മാത്രമാണ് എംബ്രയറിന് വിമാന നിർമാണ പ്ലാന്റുകളുള്ളത്.
















