കൊച്ചി: തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂവാറ്റുപുഴ സ്വദേശി സയ്യിദ് മുഹമ്മദ് ആദിലിന് ഐഎസ് ബന്ധമെന്ന് എടിഎസ്. നെടുമ്പാശ്ശേരി എടിഎസ് ആസ്ഥാനത്ത് ആദിലിനെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.
നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം രൂപീകരിക്കാൻ ശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രോജക്ട് ഹൾക്കിന്റെ’ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ എടിഎസ് നേരത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച ഉച്ചയ്‌ക്കാണ് സയ്യിദ് മുഹമ്മദ് ആദിലിനെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടി വലിയതുറ പോലീസിന് കൈമാറുകയായിരുന്നു.
സംസ്ഥാനത്തിനകത്ത് നിന്ന് ഇയാൾക്ക് ലഭിക്കുന്ന സഹായം, ഇയാളുടെ വ്യക്തി ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചും എടിഎസിന്റെ അന്വേഷണമുണ്ടാകും. ഇയാൾ സിറിയ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. യുഎപിഎ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക. വിശദമായി ചോദ്യം ചെയ്തതിന് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കും.
















