ന്യൂദൽഹി: കൊൽക്കത്തയിലെ ഐ-പിഎസി ഓഫീസിൽ ഇഡി നടത്തിയ റെയ്ഡിനെ തുടർന്ന് രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ലക്ഷ്യം വച്ച് സംസാരിച്ചു. വ്യാഴാഴ്ച ബംഗാളിൽ സംഭവിച്ചത് സ്വതന്ത്ര ഇന്ത്യയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയുടെ മുഴുവൻ നടപടികളും അധാർമ്മികവും നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മാത്രമല്ല മുഴുവൻ ജനാധിപത്യ പ്രക്രിയയ്‌ക്കും അവർ നാണക്കേട് വരുത്തിവച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിൽ ബംഗാളിൽ സംഭവിച്ചത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രവിശങ്കർ പ്രസാദ് പറഞ്ഞു. ഒരു മുഖ്യമന്ത്രി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഒരു സ്വകാര്യ സ്ഥലത്ത് പോയി ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പേപ്പറുകൾ തട്ടിയെടുത്ത് സ്ഥലം വിട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു. കൽക്കരി കള്ളക്കടത്തിനും ഹവാല ഇടപാടുകൾക്കുമെതിരെ ഇഡി നടപടിയെടുക്കുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ആരോപിച്ച് പ്രതീക് ജെയിനിന്റെ കൺസൾട്ടൻസി സ്ഥാപനത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ “ഞങ്ങൾ ഇത് പറയുന്നില്ല, ഇഡി അവരുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ പശ്ചിമ ബംഗാൾ ഒരു കുഴപ്പമുള്ള ഏരിയയായി മാറിയിരിക്കുന്നു. കൽക്കരി കള്ളക്കടത്തിന് ബംഗാൾ ഒരു പ്രധാന കേന്ദ്രമാണെന്ന് നിങ്ങൾക്കറിയാം, അതിൽ ഭരണകക്ഷി അംഗങ്ങളും ഉൾപ്പെടുന്നു,” – അദ്ദേഹം വിമർശിച്ചു പറഞ്ഞു.
കൂടാതെ ഈ റെയ്ഡ് മമത ബാനർജിയുടെ വീട്ടിലോ, അവരുടെ ഓഫീസിലോ, ടിഎംസി ഓഫീസിലോ, ഏതെങ്കിലും ടിഎംസി നേതാവിന്റെയോ മന്ത്രിയുടെയോ വീട്ടിലോ ആയിരുന്നില്ല മറിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി പരാതി ലഭിച്ച ഒരു സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിലായിരുന്നു ഈ റെയ്ഡ്. എന്നാൽ മമത ബാനർജി തന്റെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അവിടെ പോയി ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി അവരുമായി തർക്കിക്കുകയും പേപ്പറുകൾ തട്ടിയെടുക്കുകയും ചെയ്തു. അവരുടെ പെരുമാറ്റം അനിയന്ത്രിതവും ലജ്ജാകരവുമായിരുന്നു, മാത്രമല്ല അവർ ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മമതയ്‌ക്കെതിരെ നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. “മുഖ്യമന്ത്രി മമത, നിങ്ങൾ എന്തിനാണ് ഇത്ര പരിഭ്രാന്തരാകുന്നത്? 14 വർഷമായി നിങ്ങൾ മുഖ്യമന്ത്രിയാണ്, ഭരണം മനസ്സിലാക്കുന്നു. എല്ലാ നിയമങ്ങളും ജനാധിപത്യ മാനദണ്ഡങ്ങളും അവഗണിച്ച് അവിടെ പോകേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങൾ കരുതി, അതിനാൽ അവിടെ സംശയാസ്പദമായ എന്തോ ഒന്ന് നീക്കം ചെയ്യേണ്ടതുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
















