തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പുഷ്പങ്ങളുടെ പേരിൽ ദേശീയ പുഷ്പമായ താമര ഒഴിവാക്കിയതിൽ പ്രതിഷേധം. വിദ്യാഭ്യാസമന്ത്രിക്ക് താമരപ്പൂവുമായി എത്തിയാണ് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിമാരുടെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ യോഗം നടക്കുന്ന സ്ഥലത്തേക്കായിരുന്നു പ്രതിഷേധം. യോഗത്തിനെത്തിയെ മേയറെ പ്രവർത്തകർ തടഞ്ഞു. മറ്റ് വഴികളിലൂടെയാണ് മേയർ അകത്തേയ്‌ക്ക് കടന്നത്.
തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് യുവമോർച്ച കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താമരപ്പൂ ഒഴിവാക്കുന്നതിലൂടെ കുട്ടികളുടെ മനസിലേക്ക് വിദ്വോഷത്തിന്റെ രാഷ്‌ട്രീയം കുത്തിവയ്‌ക്കുകയാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡൻ്റ് മനു പള്ളത്ത് പറഞ്ഞു. അതേസമയം വിവാദം ഒഴിവാക്കാനാണ് താമര ഒഴിവാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ദേശീയ പുഷ്പത്തെ ഒഴിവാക്കിയതിന് പിന്നിൽ സിപിഎം ഇടപെടലെന്നാണ് ആക്ഷേപം.
കലോത്സവത്തിനായി 25 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പുഷ്പങ്ങളുടെ പേരുകളാണ് ഓരോ വേദിക്കും നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാന പുഷ്പമായ കണിക്കൊന്നയും ദേശീയ പുഷ്പമായ താമരയും ഒഴിവാക്കി. വിവാദമായതോടെ താമരപൂ ഒഴിവാക്കിയത് രാഷ്‌ട്രീയപാർട്ടിയുടെ ചിഹ്നമായതുകൊണ്ടാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ വിശദീകരണം.
അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത്. അന്നും താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്‌ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
















