പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും സംസ്‌കാരത്തെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയാണ് മാധവ് ഗാഡ്ഗില്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ അച്ഛന്‍ ധനഞ്ജയ് ഗാഡ്ഗിലിന്റെ പ്രചോദനമാണ് മാധവ് ഗാഡ്ഗിലിനെ എന്നും മുന്നോട്ട് നയിച്ചത്. സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ച അദ്ദേഹത്തിന്റെ വളര്‍ച്ച പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് ഇടയിലായിരുന്നു. പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്നും ബയോളജിയില്‍ ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി, അവിടെ അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ റിസര്‍ച്ച് ഫെലോയായി. ശേഷം ബയോളജി അദ്ധ്യാപകനായി. സ്റ്റാന്‍ഫോര്‍ഡ്, കാലിഫോര്‍ണിയ സര്‍വകലാശാലകളിലും സേവനം അനുഷ്ഠിച്ചു. പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തി 1973 മുതല്‍ 2004 വരെ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ അദ്ധ്യാപകനായി. ഇവിടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രത്തിനും തുടക്കമിട്ടത് ഗാഡ്ഗിലാണ്. അവിടെ അദ്ദേഹം മികച്ച പരിസ്ഥിതി മാതൃകകള്‍ക്ക് തുടക്കമിട്ടു. പരിസ്ഥിതി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആളുകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. 1986-ല്‍ നീലഗിരിയെ രാജ്യത്തെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ് ആയി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു, പിന്നീട് 2002-ല്‍ ജൈവവൈവിധ്യ നിയമം രൂപപ്പെടുത്താന്‍ സഹായിച്ചു, പ്രാദേശിക പാരിസ്ഥിതിക അറിവ് രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പീപ്പിള്‍സ് ബയോഡൈവേഴ്‌സിറ്റി രജിസ്റ്ററുകള്‍ എന്ന ആശയം അവതരിപ്പിച്ചു.
ഗാഡ്ഗില്‍ കമ്മിഷന്റെ അധ്യക്ഷന്‍
2010-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഗാഡ്ഗില്‍ കമ്മിഷന്‍ എന്നറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതിയുടെ വിദഗ്ധ പാനലിന്റെ അധ്യക്ഷനായി ഗാഡ്ഗിലിനെ നിയമിക്കുന്നത്. നിരവധി വിദഗ്ധരോടും പ്രദേശവാസികളോടുമായി കൂടിയാലോചിച്ച് സംരക്ഷണത്തിനായി പരിസ്ഥിതിലോല പ്രദേശങ്ങളെ കണ്ടെത്തി ഇവയെ മൂന്ന് തട്ടുകളായി തരംതിരിക്കാന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഗ്രാമസഭകളുടെ അനുമതിയില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും അദ്ദേഹം പ്രത്യേകം മുന്നോട്ട് വെച്ചിരുന്നു.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ജൈവവൈവിധ്യ നഷ്ടം എന്നിവ തടയുന്നതിന് വിനാശകരമായ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൃഷിക്കായി ഉപയോഗിക്കരുത്, രാസകൃഷി ഒഴിവാക്കി ഘട്ടം ഘട്ടമായി ജൈവകൃഷിയിലേക്ക് മാറണം, അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കണം, പ്ലാസ്റ്റിക് ഉപയോഗം മൂന്ന് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കണം, സൗരോര്‍ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡീകമ്മിഷന്‍ ചെയ്യണം. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം, പുതിയ ഖനനങ്ങള്‍ക്ക് അനുമതി നല്‍കരുത്. നിലവിലുള്ളവ 2016 ഓടെ നിര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.
വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീത്
ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് കേരളത്തിലടക്കം പല വിവാദങ്ങളും സൃഷ്ടിച്ചു. എന്നാല്‍ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താക്കീത് നല്‍കിയാണ് അദ്ദേഹം ഈ വിവാദങ്ങളോട് പ്രതികരിച്ചത്. ലക്ഷക്കണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും കൃഷി ഭൂമി വനമായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഇതിനെതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് പല സംസ്ഥാനങ്ങളും നിലപാടെടുത്തു. ഇതോടെ റിപ്പോര്‍ട്ട് ലഘൂകരിക്കാനായി കസ്തൂരിരംഗന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. 2018ല്‍ കേരളത്തിലെ പ്രളയം മനുഷ്യ ദുരന്തമാണെന്ന അദ്ദേഹത്തിന്റെ പ്രതികരണവും ഏറെ ചര്‍ച്ചയായി. മനുഷ്യനും പ്രകൃതിക്കും ദോഷം തട്ടാത്ത സന്തുലിത വികസനം നടപ്പിലാക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
















