പരിസ്ഥിതി മേഖലയിൽ ഒരേ സമയം വിമർശനങ്ങളുടെ കേന്ദ്രവും പരിസ്ഥിതികാര്യങ്ങളിൽ പ്രതീക്ഷയുടെ തെളിനാളവുമായിരുന്നുവെന്ന അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വി.എൻ. ഗാഡ്ഗിലിനെ എഴുത്തുകാരനും നിരീക്ഷകനുമായ എ. വിനോദ് അനുസ്മരിക്കുന്നു. പശ്ചിമ ഘട്ടസംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിലും കസ്തൂരിരംഗനും പശ്ചിമഘട്ടസംരക്ഷണവും എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് എ. വിനോദ്:
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ മാധവ ഗാഡ്ഗിൽ അന്തരിച്ച വിവരം വളരെ വ്യസനത്തോടെയാണ് ശ്രവിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും പ്രാദേശിക സമൂഹത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള വികസനമാണ് വികസനം എന്ന കാഴ്ചപ്പാട് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത ഭാരതീയ മനീഷിയാണ് മാധവ ഗാർഗിൽ.
പരിസ്ഥിതി പ്രവർത്തനത്തിന് യുഎൻ നൽകുന്ന ഏറ്റവും പരമോന്നത ബഹുമതിയായ ‘ഭൂമി അവാർഡ്’ ജേതാവു കൂടിയാണ് ഗാഡ്ഗിൽ. ഏറ്റവും ആധുനികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച്, പരിസ്ഥിതി ശാസ്ത്രത്തിലെ അത്യുന്നതമായ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും പരമ്പരാഗത ഭാരതീയ വിജ്ഞാനത്തെയും പൈതൃകത്തെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ചേർത്തുവെച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികൾക്ക് മാത്രമല്ല വ്യത്യസ്ത മേഖലകളിലെ പരിഹാരങ്ങൾക്കുള്ള സമാധാനത്തിന്റെ മാർഗ്ഗം ഭാരതിയ ചിന്തയും രീതികളുമാണെന്ന് ലോകം ചർച്ച ചെയ്യാൻ ഇത് കാരണമായി.
പശ്ചിമഘട്ട ജൈവവൈവിധ്യ സംരക്ഷണത്തിൽ, പ്രത്യേകിച്ചും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രക്ഷേഭണ കാലഘട്ടത്തിൽ മാധവ ഗാഡ്ഗിൽ ഒരേസമയം വിമർശനങ്ങളുടെ കേന്ദ്രവും പ്രതീക്ഷയുടെ തെളിനാളവുമായി വർത്തിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ഭാരതീയമായ ദർശനത്തിന് ആധുനിക കാലഘട്ടത്തിൽ പുതുജീവൻ നൽകിയ അങ്ങയുടെ പാത വരുംകാലഘട്ട പ്രവർത്തകർക്ക് മാർഗ്ഗദീപവും ലോകം നേരിടുന്ന പ്രതിസന്ധികൾക്ക് വഴികാട്ടുന്ന ദർശനവും ആയിരിക്കും.
















