ലക്‌സംബർഗ്: പടിഞ്ഞാറൻ യൂംറോപ്പിലെ ചെറു രാജ്യമായ ലക്‌സംബർഗ് സന്ദർശിച്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവിടത്തെ ഭാരത വംശജരുമായി കൂടിക്കാഴ്ച നടത്തി. സംവാദത്തിൽ ഭാരതത്തിന്റെ അയൽ രാജ്യങ്ങൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ജയ്ശങ്കർ മറുപടി നൽകി.
പതിറ്റാണ്ടുകളായി വലിയ നഗരങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളെ പരസ്യമായി പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ വിമർശിച്ചു. ഇസ്ലാമാബാദ് എറെക്കാലമായി തുടരുന്ന തുറന്ന പിന്തുണ മൂലം ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഭാരതത്തിന്റെ സമകാലിക ആഗോള നയതന്ത്രത്തിൽ വ്യത്യസ്തമായി തുടരുന്നുവെന്ന് ഡോ. ജയ്ശങ്കർ പറഞ്ഞു. ഒരു അയൽരാജ്യത്തിനെതിരെ പാകിസ്ഥാൻ സ്വീകരിക്കുന്ന തരത്തിലുള്ള നയങ്ങൾ ഇന്ന് മറ്റൊരു രാജ്യവും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശനയം രൂപപ്പെടുത്തുമ്പോൾ ഭാരതത്തിന് ഇത് അവഗണിക്കാൻ കഴിയില്ലെന്ന് തുടർന്നു.
പാകിസ്ഥാനെതിരായ ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനോടുള്ള പ്രതികരണങ്ങളിൽ പാശ്ചാത്യ കാപട്യം എന്ന് വിശേഷിപ്പിച്ചതിനെയും വിദേശകാര്യ മന്ത്രി വിമർശിച്ചു.
വെനിസ്വേലയിലെ യുഎസ് സൈനിക നടപടിയെക്കുറിച്ച്, ദക്ഷിണ അമേരിക്കൻ രാജ്യത്തിലെ സമീപകാല സംഭവവികാസങ്ങളിൽ ഭാരതം ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
യൂറോപ്പുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കവേ, ഈ വർഷം മേഖലയുമായുള്ള ബന്ധത്തിൽ ഭാരതത്തിന് മികവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭാരതവും യൂറോപ്യൻ രാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഭാരതീയരായ പ്രവാസികളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
















