തിരുവനന്തപുരം: കൗൺസിലർ ആയിരിക്കെ കൈവശപ്പെടുത്തി, എംഎൽഎ ആയപ്പോഴും നിലനിർത്തിയ കോർപ്പറേഷൻ വക കെട്ടിടത്തിലെ ഓഫീസ് വി.കെ. പ്രശാന്ത് എംഎൽഎ ഒഴിയുന്നു. ശാസ്തമംഗലം കൗൺസിലർ ആയിരിക്കെയാണ് പ്രശാന്ത് ഈ ഓഫീസ് സ്വന്തമാക്കിയത്. എംഎൽഎ ആയിരിക്കെയും കൈവശം വെച്ച് അനുഭവിച്ചത് ചട്ട ലംഘനമാണെന്ന് ബോധ്യപ്പെട്ടപ്പോൾ നിയമ നടപടികൾ ഭയന്നാണ് ഇപ്പോൾ ഒഴിയുന്നത്. പ്രശാന്ത് ഒഴിഞ്ഞില്ലെങ്കിൽ നോട്ടീസ് കൊടുത്ത് കോർപ്പറേഷന് ഒഴിപ്പിക്കാൻ അവകാശമുണ്ടായിരുന്നു. ആ നടപടികളിലേക്ക് കടക്കുന്നുവെന്ന് ബോധ്യമായപ്പോഴാണ് സ്വയം ഒഴിയൽ.
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലത്ത് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീലേഖ ഐപിഎസ് ഈ സ്ഥലം തനിക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എംഎൽഎയുടെ അനധികൃത കൈവശംവെക്കൽ വെളിയിൽവന്നത്. തുടക്കത്തിൽ ന്യായങ്ങൾ പറഞ്ഞും നിയമം പറഞ്ഞും പ്രശാന്ത് എംഎൽഎ വാടക ഓഫീസ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും കാരണമായി. സിപിഎം, എൽഡിഎഫ്, ചില മാധ്യമങ്ങൾ തുടങ്ങി പലരും പ്രശാന്ത് എംഎൽഎയെ ന്യായീകരിക്കാനും ശ്രീലേഖയെ വിമർശിക്കാനും മുന്നിൽനിന്നു. എന്നാൽ നിയമങ്ങളും ചട്ടങ്ങളും തെളിവുകളും അടിസ്ഥാനമാക്കി കൈക്കൊണ്ട നിലപാടുകൾക്കൊടുവിൽ ശ്രീലേഖയാണ് ശരിയെന്ന് വ്യക്തമായി.
ഏറ്റവും ഒടുവിൽ ഓഫീസിന് മുന്നിൽ വി.കെ. പ്രശാന്ത് എംഎൽഎ എന്ന ബോർഡിനു മുകളിൽ ആർ. ശ്രീലേഖ കൗൺസിലർ, ശാസ്തമംഗലം എന്ന ബോർഡ് വെച്ചതോടെ സംഭവം കേസാകുമെന്നും അങ്ങനെ വന്നാൽ കോർപ്പറേഷൻ മുൻമേയർ ആര്യാ രാജേന്ദ്രൻ, സിപിഎം ജില്ലാ നേതൃത്വം തുടങ്ങി ഒട്ടേറെ പേർ പ്രശാന്തിനൊപ്പം തുറന്നുകാട്ടപ്പെടുമെന്നു വന്നപ്പോഴാണ് സ്വയം ഓഫീസ് മാറാൻ തീരുമാനമായിരിക്കുന്നത്.
തൊട്ടടുത്ത് മരുതംകുഴയിൽ എംഎൽഎ ഓഫീസ് തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം.











