ന്യൂദൽഹി: ഓരോ കാര്യങ്ങളുടേയും പൂർവ്വാപരവിഷയങ്ങൾ കാര്യകാരണസഹിതം അറിയാൻ ന്യായശാസ്ത്രം നമ്മെ സഹായിക്കുമെന്നും അതിന്റെ ഫലമായി ശരിയായ ബോധം നമുക്ക് ഉണ്ടാകുമെന്നും
ഉത്തരകാശിയിലെ ആദിശങ്കരവിദ്യാപീഠം ആചാര്യൻ സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദതീർഥ അഭിപ്രായപ്പെട്ടു.
ന്യൂദൽഹിയിലെ ഭാരതീയ തത്ത്വശാസ്ത്ര അനുസന്ധാനകേന്ദ്രത്തിന്റെ സഹായത്തോടെ കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയുടേയും സംസ്‌കൃതഭാരതിയുടേയും ആഭിമുഖ്യത്തിൽ ചെമ്മണ്ട ശാരദാഗുരുകുലത്തിൽ നടക്കുന്ന ന്യായശാസ്ത്ര കാര്യശാലയുടെ ഉദ്ഘാടന ച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുകുലത്തിൽ ഭാരതീയ ശാസ്ത്രങ്ങളുടെ പഠനഗവേഷണങ്ങളുടെ ഭാഗമായി നടക്കുന്ന ന്യായശാസ്ത്രപഠനമാണ് ഈ കാര്യശാലയിൽ നടക്കുന്നത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുപ്പത്തഞ്ചോളം പേർ പങ്കെടുക്കുന്നു. ഡോ.ദേവൻ, പ്രൊഫ.സുബ്രഹ്മണ്യ അയ്യർ, ഡോ.വിജയരാഘവൻ, ഡോ.ടി. എസ്. വിജയൻ എന്നിവർ വിവിവ ദിവസങ്ങളിൽ ക്ലാസുകൾ നയിക്കും.
ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രീയസംസ്‌കൃത സർവ്വകലാശാല ഗുരുവായൂർകേന്ദ്രം ഡയറക്ടർ ഡോ.കെ.കെ. ഷൈൻ അധ്യക്ഷത വഹിച്ചു, ശാരദാഗുരുകുലം കാര്യദർശി അഡ്വ.ടി.കെ. മധു ആമുഖഭാഷണം നടത്തി. പി.എൻ. ശ്രീരാമൻ നന്ദി പറഞ്ഞു. ഡോ.ശ്രീധരരാജൻ കാര്യശാലയുടെ ഉദ്ദേശ്യം വിവരിച്ചു. കാര്യശാല ജനുവരി 13 ന് സമാപിക്കും.
















