ന്യൂദല്‍ഹി: ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. അതിനായി 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍.ഇതിന്റെ ഭാഗമായി ഇലക്‌ട്രോണിക്സ് കംപോണന്‍റ്സ് മാനുഫാക്ചറിംഗ് സ്കീമിനു (ഇസിഎംഎസ്) കീഴിൽ നല്കുന്ന മൂന്നാമത്തെ അംഗീകരമാണ്. പദ്ധതികളിൽ ടാറ്റാ ഇലക്‌ട്രോണിക്സ്, ഫോക്സ്കോണ്‍, ഡിക്സണ്‍, സാംസംഗ് എന്നിവ ഉൾപ്പെടുന്നു.
പുതിയ അംഗീകരം വഴി 41,863 കോടി രൂപയുടെ വൻകിട നിക്ഷേപവും 2,58,152 കോടി രൂപ മൂല്യമുള്ള ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. ഈ പദ്ധതികൾ 33,791 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇലക്‌ട്രോണിക്സ് ഘടകഭാഗങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്നും കരുതുന്നു.
വെറും അസംബ്ലിംഗിനു പകരം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമിക്കാനുള്ള രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനും ഇത് പിന്തുണയേകും. മുമ്പത്തെ പദ്ധതികളും നിലവിലുള്ള സെമി കണ്ടക്ടർ പദ്ധതികളും പുതിയ അംഗീകാരങ്ങളും ഒത്തുചേരുമ്പോൾ ഇലക്‌ട്രോണിക് വിതരണ ശൃംഖലയിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നീക്കം കരുത്തുപകരുന്നു.
പദ്ധതികൾ ആന്ധ്രപ്രദേശ്, കർണാടക, ഹരിയാന, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നീ എട്ടു സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിക്കുക. ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സംസ്ഥാനങ്ങളിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.
അംഗീകാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഘടനാപരമായ പരിഷ്കാരങ്ങൾ, പിന്തുണ നൽകുന്ന നയങ്ങൾ, അതിവേഗത്തിലുള്ള നടപ്പിലാക്കൽ എന്നിവയിൽ കേന്ദ്രസർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഏറ്റവും പുതിയ ബാച്ചിൽ കൂടുതൽ നിക്ഷേപം വരുന്നത്. മൂന്നു പ്രോജക്ടുകളിലായി 27,166 കോടി രൂപയുടെ ഇതിലേക്ക് ആകർഷിക്കപ്പെടുക. പ്രിന്‍റഡ് സർക്യൂട്ട് ബോർഡ് (പിസിബി) മേഖലയിൽ ഒമ്പത് പ്രോജക്ടുകളാണുള്ളത്. ഇതിൽ 7,377 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു. ലിഥിയം അയണ്‍ സെൽ പദ്ധതിക്കായി 2922 കോടി രൂപ നിക്ഷേപിക്കും.
അംഗീകരിച്ച നിർദേശങ്ങൾ വിവിധ മേഖലകളിൽ ഉപയോഗപ്രദമാകുന്ന 11 ഉത്പന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. അഞ്ചെണ്ണം അടിസ്ഥാന ഘടകങ്ങളാണ് പിസിബികൾ, കപ്പാസിറ്ററുകൾ, കണക്ടറുകൾ, എൻക്ലോസറുകൾ, ലിഥിയം അയണ്‍ സെല്ലുകൾ എന്നിവയാണവ.
മൂന്നു സബ്അസംബ്ലികളിൽ കാമറ മൊഡ്യൂഡുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ഓപ്ടിക്കൽ ട്രാൻസീവറുകൾ എന്നിവയാണുള്ളത്. മൂന്നു സപ്ലൈ ചെയിൻ ഇനങ്ങളിൽ അലുമിനിയം എക്സ്ട്രൂഷൻ, ആനോഡ് മെറ്റീരിയൽ, ലാമിനേറ്റ് എന്നിവയും.
ഈ ഘടകങ്ങൾ മൊബൈൽ നിർമാണം, ടെലികോം, കണ്‍സ്യൂമർ ഇലക്‌ട്രോ ണിക്സ്, ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്സ്, സ്ട്രാറ്റെജിക് ഇലക് ട്രോണിക്സ്, ഐടി ഹാർഡ്‌വേർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
2025 നവംബറിൽ പ്രഖ്യാപിച്ച മുൻ ഇസിഎംസ് ഘട്ടത്തിൽ 7,172 കോടി രൂപയുടെ നിക്ഷേപവും 65,111 കോടി രൂപയുടെ ഉത്പാദനവും 11,808 നേരിട്ടുള്ള തൊഴിലും ഉൾപ്പെടുള്ള 17 നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ 5,532 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ഏഴു പദ്ധതികളാണ്ടായിരുന്നത്.
ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ ആപ്പിളിന്റെ വിതരണശൃംഖലയിലുള്ള കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും വലിയൊരു ഭാഗം ഇന്ത്യയിൽ ഉത്പാദനം വ്യാപിപ്പിക്കുന്ന കമ്പനികളിലൂടെയായിരിക്കും.
ഈ വിതരണക്കാരിൽ പലരും ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ തയാറെടുക്കുകയാണ്. ഇതിൽ ചില കമ്പനികൾ ഘടകഭാഗങ്ങൾ അന്താരാഷ്‌ട്ര തലത്തിലേക്കു കയറ്റുമതി ചെയ്യുന്നു. മദർസണ്‍ ഇലക്‌ട്രോണിക് കംപോണന്‍റ്, ടാറ്റാ ഇലക്‌ട്രോണിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, ഫോക്സ്കോണ്‍ -യുഷാൻ ടെക് ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് ആപ്പിളിന്റെ ഈ ശൃംഖലയിലെ പ്രമുഖ കമ്പനികൾ.
പുതിയ അംഗീകാരങ്ങളിൽ ഫോക്സ്കോണിന്റെ തമിഴ്നാട് പ്രോജക്ട് മൊബൈൽ ഫോണ്‍ എൻക്ലോസറുകൾ നിർമിക്കും. ഇത് 16200 തൊഴിൽ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സിന്റെ എൻക്ലോസർ പ്രോജക്ട് 1500 തൊഴിൽ നല്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിക്സണ്‍ ടെക്നോജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയും ഇതിൽപ്പെടുന്നു.
അംഗീകാരം ലഭിച്ച കമ്പനികളിൽ എപിടോം കംപോണന്‍റ്സ്, ഡെക്കി ഇലക്‌ട്രോണിക്സ്, ഇന്ത്യ സർക്യൂട്സ്, ബിപിഎൽ ലിമിറ്റഡ്, വിപ്രോ ഹൈഡ്രോളിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, മദർസണ്‍ ഇലക്‌ട്രോണിക് കംപോണന്‍റ്സ് എന്നിവ ഉൾപ്പെടെ 15 എണ്ണമാണുള്ളത്.
















