വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളും , ഈന്തപ്പനകളും , മഴക്കാടുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പർവതശിഖരങ്ങളും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് അതിമനോഹരമാണ് കരീബിയന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ജമൈക്ക.
സാഹസിക സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇവിടം.
ജമൈക്കയിലെ അദ്ഭുതക്കാഴ്ചകളില്‍ ഒന്നാണ് വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം. സെന്‍റ് ആന്‍സ് ബേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത്! ജലത്തിലെ ഉയര്‍ന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങള്‍ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഓഫ്റോഡ് യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് വഴികാട്ടാനായി നിരവധി ഗൈഡുകള്‍ ജമൈക്കയിലെങ്ങുമുണ്ട്. കുളത്തിന് മുകളില്‍ കുമിളകള്‍ പൊങ്ങി വരുന്നത് എപ്പോഴും കാണാം. ഇടയ്‌ക്ക് വെള്ളത്തിന് മുകളില്‍ തീ കത്തുന്നതും കാണാം. വെള്ളത്തിന് തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.
ഈ കാഴ്ച കാണുക മാത്രമല്ല, വെള്ളത്തില്‍ ഇറങ്ങാനും സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ള ഈ വെള്ളത്തിന് രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ ഈ വെള്ളത്തില്‍ മസാജ് ചെയ്യാം. ഇതിനായി ആളുകള്‍ വെള്ളത്തില്‍ കിടക്കുന്നു. തടാകത്തിലെ വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാര്‍ജ് നല്‍കണം.
നൂറ്റാണ്ടുകളായി, അടുത്തുള്ള തോട്ടങ്ങളിൽ നിന്നുള്ള ജോലിക്കാര്‍ കുളിക്കാനുള്ള സ്ഥലമായി ഈ തടാകം ഉപയോഗിക്കുന്നു. 80 വർഷങ്ങൾക്ക് മുമ്പ് മെഹാല സ്മിത്ത് എന്നൊരു സ്ത്രീയാണ് കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുറ്റുമുള്ള മരത്തില്‍ നിന്നും കടന്നലുകള്‍ അവരെ കുത്താന്‍ വന്നു. അവര്‍ ഒരു പന്തം ഉപയോഗിച്ച് കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ ആ പന്തം താഴെ വീണു. പന്തം വീണ വെള്ളം, മണ്ണെണ്ണയില്‍ തീ വീണാലെന്ന പോലെ കത്താന്‍ തുടങ്ങി. വെള്ളത്തില്‍ പ്രേതമുണ്ടെന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നീട് വെള്ളത്തിന്റെ പ്രത്യേകത കൂടുതല്‍ ആളുകള്‍ അറിയുകയും കാലക്രമേണ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു.
















