ന്യൂദൽഹി: ജനുവരി 17 ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ നടക്കുന്ന ഒരു വലിയ പൊതു റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഹൗറ-ഗുവാഹത്തി സ്ലീപ്പർ വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുകയും മറ്റ് നിരവധി റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ സന്ദർശനം പ്രധാനമാണ്. കൂടാതെ അദ്ദേഹത്തിന്റെ സന്ദർശനം വലിയൊരു ജനക്കൂട്ടത്തെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 18 ന് പ്രധാനമന്ത്രി ഹൗറയിൽ ഒരു പൊതു റാലി നടത്തുമെന്നും ഇത് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ വികസനാധിഷ്ഠിത ഭരണത്തിന് വർദ്ധിച്ചുവരുന്ന പിന്തുണ ഈ സന്ദർശനങ്ങൾ തെളിയിക്കുകയും ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ ശക്തിപ്പെടുത്തുകയും ചെയ്യും.
അതേ സമയം മമത ബാനർജി സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. മമതയുടെ ഭരണത്തിൻ കീഴിൽ “മാ, മതി, മാനുഷ്” (അമ്മ, ഭൂമി, ആളുകൾ) സുരക്ഷിതരല്ല എന്ന് പ്രസ്താവിക്കുകയും നിരവധി അഴിമതി കേസുകൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
ഇതിനു പുറമെ രാജ്യത്ത് നുഴഞ്ഞുകയറ്റക്കാർ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല ദേശീയ സുരക്ഷയ്‌ക്കും ബംഗാളിന്റെ സാംസ്കാരിക സ്വത്വത്തിനും ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. മമത ബാനർജി സർക്കാർ അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അധ്യാപക നിയമന അഴിമതി, എസ്‌എസ്‌സി അഴിമതി, മുനിസിപ്പൽ കോർപ്പറേഷൻ നിയമന അഴിമതി, കൽക്കരി അഴിമതി, റേഷൻ അഴിമതി, എംഎൻആർഇജിഎ അഴിമതി, പ്രധാനമന്ത്രി ആവാസ് യോജന അഴിമതി തുടങ്ങിയ കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവനകൾ പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള അന്തരീക്ഷം കൂടുതൽ ചൂടാക്കുകയും ചെയ്തിട്ടുണ്ട്.
















