തലസ്ഥാനത്തിന്റെ മേയര്‍ എന്ന നിലയില്‍ വികസനം, വിജയം, വിവാദം ഇവയോട് എന്താണ് കാഴ്ചപ്പാട്?
വിവാദത്തിന്റെ ആവശ്യമില്ല. വസ്തുതകള്‍ മുന്നില്‍വെച്ച് പ്രവര്‍ത്തിച്ചാല്‍ മതി. വിജയിപ്പിച്ച ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയുണ്ട്. അത് സഫലമാക്കുകയാണ് വേണ്ടത്.
വികസനം പ്രധാനമാണ്. നാളെയെ നോക്കിക്കണ്ടു വേണം വികസനം ആസൂത്രണം ചെയ്യാന്‍. 60-65 വര്‍ഷം മുമ്പുഭരിച്ചവര്‍ക്ക് ഈ ദീര്‍ഘ വീക്ഷണമില്ലാതിരുന്നതിന്റെ ദോഷമാണ് ഇന്ന് ദല്‍ഹി അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണം. വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമാണ് തിരുവനന്തപുരം. നല്ല ഭരണാധികാരികള്‍ കാലത്തിനു മുമ്പേ നടക്കണം. നാളെയെ വാര്‍ത്തെടുക്കാന്‍ ഇന്നേ പ്രവര്‍ത്തനം നടത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മാതൃകയില്‍ ദീര്‍ഘവീക്ഷണ വികസന പാറ്റേണാണ് ഞങ്ങള്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നത്.
വിവാദം തടസമാകില്ലേ?
തടസമാകില്ല. വിവാദം ഉണ്ടാകും, വ്യത്യസ്തമായ ചേരികളില്‍നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ മാറ്റുരയ്‌ക്കുന്ന മണ്ണില്‍നിന്നുകൊണ്ടു പൊതു പ്രവര്‍ത്തനം നടത്തുമ്പോള്‍ വിവാദം സ്വാഭാവികമാണ്. പക്ഷേ, വിവാദത്തിന് പിന്നാലേ പോയി അതിനെ പ്രതിരോധിക്കാന്‍ ഊര്‍ജ്ജം പാഴാക്കുമ്പോഴാണ് വികസനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നത്. വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് നമ്മുടെ ഫോക്കസ് വികസനത്തില്‍ കേന്ദ്രീകരിച്ചാല്‍ മതി.
കഴിഞ്ഞ 5 വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷമെന്ന നിലയ്‌ക്ക് ഞങ്ങളെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിച്ചു. ഞങ്ങള്‍ നടത്തിയ സമരങ്ങളുടെ പേരില്‍ വനിതാ കൗണ്‍സിലര്‍മാരെ 307, 308 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ പ്രതികളാക്കി. രണ്ടുകുട്ടികളും ജോലിക്കാരനായ ഭര്‍ത്താവുമുള്ള കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് പലദിവസങ്ങള്‍ അവരെ രാത്രി വീട്ടില്‍നിന്ന് മാറ്റി താമസിപ്പിക്കേണ്ടിവന്നു. ഇത്തരം സാഹചര്യങ്ങളിലും സമരത്തില്‍നിന്ന് പിന്‍മാറാനല്ല, കൂടുതല്‍ ആവേശത്തോടെ പങ്കെടുക്കാനാണ് ഞങ്ങള്‍ മുതിര്‍ന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഭരണപക്ഷമാണ്. വിവാദങ്ങള്‍ക്കുപിന്നാലേ ഞങ്ങള്‍ പോകില്ല. അര്‍ഹിക്കാത്ത ആരോപണങ്ങള്‍ക്കു മറുപടിപോലും പറയാന്‍ പോകുന്നില്ല. അതിനൊക്കെ ഞങ്ങള്‍ക്ക് മാതൃകകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന ബിജെപി നേതൃത്വവും ഞങ്ങള്‍ക്കൊപ്പമുണ്ട്.
അടല്‍ബിഹാരി വാജ്പേയി ഭാരതത്തിന്റെ വികാസ് പുരുഷ് എന്നാണറിയപ്പെട്ടിരുന്നത്. ഒരേ സമയം ദൃഢതയുള്ളയാളും സമന്വയത്തിന്റെ ആളുമായിരുന്നു. ആ വഴിയായിരിക്കുമോ മേയര്‍ക്കും?
ബിജെപിയുടെ കൗണ്‍സിലര്‍മാരാരും ഒരു ദിവസം ഓടിവന്ന് ഈ കസേരയിലിരുന്നവരല്ല. ഞങ്ങള്‍ മൂന്നു ബിജെപിക്കാര്‍ മാത്രമായി സെക്രട്ടറിയേറ്റിനു മുന്നില്‍ കോലം കത്തിച്ചിട്ടുണ്ട്. എസ്എഫ്ഐക്കാര്‍ അഞ്ഞൂറ,് ആയിരം പേരുമായി സെനറ്റ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പു സ്ഥലത്തേക്ക് വരുമ്പോള്‍ ഞങ്ങള്‍ പത്തു പന്ത്രണ്ടുപേര്‍ മാത്രമായിരുന്നിട്ടും ചെന്ന് വോട്ടുചെയ്തിട്ടുണ്ട്. രാഖികെട്ടിക്കൊണ്ട് തലസ്ഥാനത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന്റെ മുന്നിലൂടെ നടക്കാന്‍ പറ്റാതിരുന്ന കാലത്തും ഞങ്ങള്‍ നടന്നിട്ടുണ്ട്. തല്ലുകിട്ടിയിട്ടുണ്ട്, ഞങ്ങള്‍ പ്രതികരിച്ചിട്ടുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ സമരം നടത്തി. അറസ്റ്റുകള്‍, ജയിലുകള്‍ അങ്ങനെ വാര്‍ത്തെടുക്കപ്പെട്ടവരാണ് ഞങ്ങളുടെ കൗണ്‍സിലര്‍മാര്‍. സ്വാഭാവികമായും ദൃഢനിശ്ചയമുണ്ടാകേണ്ടിടത്ത് അത് ഉണ്ടാകുകതന്നെ ചെയ്യും. അതുകൊണ്ടാണ് ഞങ്ങള്‍ ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ദൃഢനിശ്ചയം എടുക്കാന്‍ പരിശീലനം നേടിയാണ് ഞങ്ങള്‍ രാഷ്‌ട്രീയ സ്വയംസേവക സംഘമാകട്ടെ, എബിവിപി ആകട്ടെ, യുവമോര്‍ച്ചയാകട്ടെ, ബിജെപിയാകട്ടെ, ഇവിടെ എത്തിയത്. കഴിഞ്ഞ 45 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനെതിരേ ഞങ്ങള്‍ നടത്തിയ സമരത്തില്‍ ഞങ്ങളോട് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് രണ്ട് മന്ത്രിമാരെ നിയോഗിക്കേണ്ട സാഹചര്യമുണ്ടായില്ലേ. ആ സ്ഥാനത്ത് ഭരണംകൂടി കിട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കും.
ഏറെ സുരക്ഷിതമല്ലാത്ത ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷന്‍ ഭരണം. അപ്പോള്‍ വിവാദങ്ങള്‍ തടസമാകില്ലേ?
എന്തിനാണ് പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതും വികസനം തടസപ്പെടുത്തുന്നതും. 100 മെമ്പര്‍മാരും ജയിച്ചു വന്നിരിക്കുന്നത് അവരവരുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടിയാണ്. അതു ചെയ്യാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. അതത് വാര്‍ഡുകളിലെ മാലിന്യ സംസ്‌കരണം, തെരുവുനായയില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ നിലവിലുള്ള സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലല്ലോ. വെള്ളക്കെട്ടുണ്ടെങ്കില്‍, കുടിവെള്ള ക്ഷാമം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ശ്രമിക്കുന്നത്. അപ്പോള്‍ ഗൗരവമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ എതിര്‍ക്കേണ്ട ആവശ്യമില്ല.
ആശയാദര്‍ശങ്ങളുടെ അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് വികസനം നടപ്പാക്കാന്‍ പോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അതേസമയം ഭിന്നതകളും ഉണ്ടാകണമല്ലോ. അവ ചര്‍ച്ച ചെയ്ത് പരിഹരിക്കുമ്പോഴല്ലേ ജനാധിപത്യത്തിന്റെ സൗന്ദര്യം ഉണ്ടാകുന്നത്. ഞാന്‍ വളരെ പോസിറ്റീവായാണ് ഇതിനെ കാണുന്നത്. മുതിര്‍ന്ന മുന്‍ കൗണ്‍സിലര്‍മാരൊക്കെയാണ് ജയിച്ചു വന്നിരിക്കുന്നത്. ഗൗരവമായ ചര്‍ച്ചകള്‍ ഉണ്ടാകും, സമരങ്ങള്‍ ഉണ്ടായേക്കാം, തിരുത്തല്‍ വേണ്ടിവന്നേക്കാം. അതൊക്കെ വേണ്ടതുതന്നെയാണ്. വികസനത്തിന്റെ കാര്യത്തില്‍ 101 പേരെയും ചേര്‍ത്തുപിടിച്ചായിരിക്കും മുന്നോട്ടു പോകുക. ഞാന്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ മെമ്പറായിരിക്കെ ഈ വിവേചനത്തിന്റെ വേദന അനുഭവിച്ചയാളാണ്. മറ്റൊരാള്‍ ഇനി അത് അനുഭവിക്കാന്‍ ഇടവരരുത്.
അടിയന്തിരമായി കോര്‍പ്പറേഷനില്‍ ചെയ്യാന്‍ പോകുന്ന ഭരണപരമായ കാര്യങ്ങള്‍?
ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയാണ് ആദ്യ ഘട്ടം. ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു, ഈ കാണുന്ന കെട്ടിടമോ സൗകര്യങ്ങളോ ഒന്നുമല്ല, കോര്‍പ്പറേഷന്‍. അത് നിങ്ങളാണ്. നിങ്ങളുടെ പ്രവൃത്തിയും പെരുമാറ്റവുമാണ്. ഞങ്ങള്‍ 100 ജനപ്രതിനിധികള്‍, പക്ഷേ ജീവനക്കാര്‍ മൂവായിരത്തോളം പേരുണ്ട്. നിങ്ങളാണ് ജനങ്ങളുമായി നേരിട്ട് ഇടപെടുന്നത്. നിങ്ങളിലൂടെയാണ് കോര്‍പ്പറേഷനെക്കുറിച്ചുള്ള അഭിപ്രായം ജനങ്ങള്‍ക്ക് ഉണ്ടാകുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കി, അവരെ വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകണം.
പ്രധാന എതിര്‍പക്ഷം ഒരുപക്ഷേ മാധ്യമങ്ങളായേക്കും. മാധ്യമങ്ങളുമായി നല്ല സൗഹാര്‍ദ്ദമാണ് മേയര്‍ക്ക്. പക്ഷേ, പ്രശ്നങ്ങള്‍ ഏറെ ഉണ്ടാകാന്‍ ഇട അവരില്‍നിന്നാകില്ലേ?
ഏറ്റവുമാദ്യം വാര്‍ത്തകൊടുക്കാനുള്ള, ഇലക്ട്രോണിക് മാധ്യമങ്ങളുടെ മത്സരത്തിലാണ് പലപ്പോഴും കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്. ആ തിരക്കില്‍ അബദ്ധങ്ങളും ഉണ്ടായേക്കാം. അത് തിരുത്താനാവാത്ത അപകടം വരുത്തും. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. പിന്നെ ഞങ്ങളും കരുതല്‍ എടുക്കണം, എടുക്കും.
പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനക്കത്ത്, മിനി മുഖ്യമന്ത്രിയെന്നൊക്കെ വിലയിരുത്തപ്പെടാനുള്ള സാധ്യത, ഇതൊക്കെ മേയര്‍ പദവിയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമോ?
ഇത് ഒരു അവസരമായി ഞാന്‍ എടുക്കുന്നു. പ്രധാനമന്ത്രി എഴുതിയ കത്ത് ഞങ്ങള്‍ക്ക് കരുത്തുകൂട്ടുന്നു. കേരളത്തെ ഇത്രമാത്രം സ്നേഹിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയില്ല, അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന വാത്സല്യം വലുതാണ്. ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ രണ്ടുപേജുള്ള കത്ത് ഞങ്ങള്‍ക്ക് എല്ലാവിധ സഹായവും കിട്ടുമെന്ന ഉറപ്പാണ്, അതാണ് ഞാന്‍ പറഞ്ഞത് തിരുവനന്തപുരത്തിന് അനന്ത സാധ്യതയാണ് എന്ന്.
ഈ അധികാര മാറ്റത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള സാധ്യത എങ്ങനെ വിശദീകരിക്കാം?
ഈ തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രധാനമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ജിയോട് ഫോണില്‍ പറഞ്ഞു, ഗുജറാത്തില്‍ അഹമ്മദാബാദ് കോര്‍പ്പറേഷനാണ് ഞങ്ങള്‍ ആദ്യം നേടിയത് എന്ന്. തിരുവനന്തപുരത്തെ വിജയം അങ്ങനെയൊന്നാണ് എന്നും മോദിജി പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമിടയിലും കേരളമാകെയും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം.
രാഷ്‌ട്രീയത്തില്‍ മാറ്റം വരാന്‍ അധിക സമയമൊന്നും വേണ്ട. ഒരു ചെറുചലനം മതി. ത്രിപുരയിലുണ്ടായ ചെറിയ ഒരു ചലനം, പശ്ചിമബംഗാളിലെ നന്ദിഗ്രാമിലുണ്ടായ ഒരു സംഭവം, അതൊക്കെ ഉണ്ടാക്കിയ രാഷ്‌ട്രീയ മാറ്റം വലുതായിരുന്നു. എല്‍ഡിഎഫും യുഡിഎഫും അല്ലാത്ത ഒരു ബദല്‍ ഉണ്ടെങ്കില്‍ വോട്ടുചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാര്യമെടുത്താല്‍, എല്‍ഡിഎഫിന്റെ കോട്ട എന്ന് അവര്‍ പറഞ്ഞ്, നിധി കാക്കുംപോലെ കാത്തിരുന്ന വാര്‍ഡുകള്‍ ഞങ്ങള്‍ പിടിച്ചു. സിപിഎം ഒട്ടും പ്രതീക്ഷിക്കാത്തിടങ്ങള്‍ ബിജെപി നേടി. കടകംപള്ളി സീറ്റ്, പൂങ്കുളം, പുഞ്ചക്കരി, അമ്പലത്തറ തുടങ്ങി ബിജെപിക്ക് ബാലികേറാ മലകളായി കണക്കാക്കിയിരുന്ന വാര്‍ഡുകള്‍ ഞങ്ങള്‍ പിടിച്ചു. അവിടെയൊക്കെ പെട്ടെന്നാണ് മാറ്റം ഉണ്ടായത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉയര്‍ത്തിയ പല വിഷയങ്ങളുടെ യുക്തിസഹമായ പരിണാമം കാണണ്ടേ?
ചില കാര്യങ്ങള്‍ നിയമപരമായി നേരിടേണ്ടതാണ്. ചിലതില്‍ എഫ്ഐആര്‍ ഒക്കെ ആയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താനുള്ള പരിശ്രമം വേണം. കോര്‍പ്പറേഷന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന ആവശ്യവും നിര്‍ദ്ദേശങ്ങളും ഉണ്ട്. അക്കാര്യത്തില്‍ നിയമോപദേശം നേടിയശേഷം തീരുമാനം എടുക്കും.
(അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ജന്മഭൂമി ഓണലൈന്‍ യു ട്യുബ് ചാനലിലെ ‘വര്‍ത്തമാനം’ പരിപാടിയില്‍ കാണാം: https://youtube/211RlS99y4g?si=Uw1DnRsP4oy7mhAI )
















