ന്യൂദല്‍ഹി: മുന്‍ സിംഗപ്പൂര്‍ പ്രധാമന്ത്രി ലീ ക്വാന്‍ യു തന്റെ ഓര്‍മ്മക്കുറിപ്പായ ‘ദ സിംഗപ്പൂര്‍ സ്റ്റോറി’ എന്ന പുസ്തകത്തില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തുന്ന ശക്തമായ വിമര്‍ശനങ്ങള്‍ വായിക്കുമ്പോള്‍ ഖദര്‍ കുപ്പായം ധരിച്ചിറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കപടമുഖമാണ് അദ്ദേഹം പിച്ചിച്ചീന്തുന്നത്.
അദ്ദേഹത്തിന്റെ ആത്മകഥയില്‍ നെഹ്രുവിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലീ കുവാന്‍ യു ഉയര്‍ത്തുന്ന ആറ് പ്രധാന വാദമുഖങ്ങള്‍ ഇവയാണ്:
1.തെറ്റായ സാമ്പത്തിക നയം:നെഹ്രുവിന്റെ ഡെമോക്രാറ്റിക് സോഷ്യലിസം (ജനാധിപത്യ സോഷ്യലിസം), പഴയ കമ്മ്യൂണിസ്റ്റ് സോവിയറ്റ് റഷ്യയുടെ ശൈലിയിലുള്ള കേന്ദ്രീകൃത ആസൂത്രണം എന്നീ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ മുരടിപ്പിച്ചു. ഇത് വ്യവസായവല്‍ക്കരണത്തിന് തടസ്സമായി. വ്യവസായരംഗത്ത് സ്വകാര്യമേഖല വളരുന്നതിന് വിഘാതമായി.
2.”പൂർത്തീകരിക്കപ്പെടാത്ത മഹത്വത്തിന്റെ രാഷ്‌ട്രം”:: തന്റെ ഓർമ്മക്കുറിപ്പുകളിൽ ലീ എഴുതി, “ഇന്ത്യ പൂർത്തീകരിക്കപ്പെടാത്ത മഹത്വത്തിന്റെ ഒരു രാഷ്‌ട്രമാണ്. അതിന്റെ സാധ്യതകൾ തരിശായി കിടക്കുന്നു, ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ല”. നെഹ്‌റു കാലഘട്ടത്തിൽ സ്ഥാപിതമായ ഉദ്യോഗസ്ഥ, രാഷ്‌ട്രീയ സംവിധാനങ്ങളാണ് വികസനത്തെ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
3. അധികാരം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു:: സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ അപാരമായ അധികാരവും ആരാധനയും നെഹ്‌റുവിന് ഉണ്ടായിരുന്നുവെന്ന് ലീ കരുതിയിരുന്നു. പക്ഷെ വലുതായപ്പോള്‍ ലീക്ക് മനസ്സിലായി നെഹ്രുവിന്റെ ഭരണകാലഘട്ടത്തില്‍, ജാതിയും മതവും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പ്രബല ശക്തികളായി തുടരാൻ അനുവദിക്കപ്പെടുകയായിരുന്നു. മതേതര, ജാതി രഹിത സമൂഹം എന്ന തന്റെ ആദർശങ്ങളെ പ്രായോഗികമാക്കുന്നതില്‍ നെഹ്രു പരാജയപ്പെട്ടുവെന്ന് ലീക്ക് തോന്നി.
4. ഉദ്യോഗസ്ഥാധിപത്യവും അഴിമതിയും: കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍ വസ്ത്രം ധരിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോഴും അവരുടെ വീടുകളില്‍ സമ്പത്ത് നിശബ്ദമായി കുമിഞ്ഞുകൂടുകയായിരുന്നു. കോണ്‍ഗ്രസ് രാഷ്‌ട്രീയ നേതാക്കളുടെ മുഖത്ത് ഒരു “പൊതു സമത്വത്തെക്കുറിച്ചുള്ള ഒരു കപട ഭാവം” ലീ കണ്ടെത്തി. നെഹ്രുവിന്റെ ഭരണകാലത്ത് ഉന്നത സിവിൽ, സൈനിക ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കപ്പെട്ടു. നിക്ഷേപത്തെയും സംരംഭത്തെയും തടസ്സപ്പെടുത്തുന്ന തരത്തിൽ, ഇന്ത്യൻ സിവിൽ സർവീസുകാർ പലപ്പോഴും ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിനുപകരം റെഗുലേറ്റർമാരായി പ്രവർത്തിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
5. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയും: പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ പോരേ എന്ന ഡെങ് സിയാവോപിങ്ങിന്റെ പരിഷ്കാരങ്ങൾക്ക് ശേഷം ചൈന ദ്രുതഗതിയില്‍ സാമ്പത്തിക പുരോഗതി നേടി. ചൈനയുടെ സാമ്പത്തിക്കുതിപ്പുമായി ഇന്ത്യയുടെ മന്ദഗതിയിലുള്ള, ഉദ്യോഗസ്ഥാധിപത്യം നിറഞ്ഞ വളർച്ചയെ അദ്ദേഹം സ്ഥിരമായി താരതമ്യം ചെയ്തു. അടിസ്ഥാന സൗകര്യമേഖലകളില്‍ ഇന്ത്യയുടെ നിക്ഷേപം തീരെക്കുറവായിരുന്നുവെന്നും ഇത് ഇന്ത്യയെ ദരിദ്രരാഷ്‌ട്രമായി നിലനിര്‍ത്തിയെന്നും അദ്ദേഹം വാദിച്ചു.
6. നെഹ്രുവിന്റെ പതനം: 1964-ൽ ലീ നെഹ്രുവിനെ സന്ദർശിച്ചിരുന്നു. ഇന്ത്യ-ചൈന യുദ്ധത്തില്‍ പരാജയപ്പെട്ട ശേഷം നെഹ്രു തന്റെ “മുൻകാല വ്യക്തിത്വത്തിന്റെ വെറും നിഴൽ മാത്രമായി മാറിയെന്നും അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടുവെന്നും ശബ്ദത്തിലും ഭാവത്തിലും ദുർബലനായി മാറിയെന്നും ലീ വിശേഷിപ്പിച്ചു. ആഫ്രിക്കൻ-ഏഷ്യൻ ഐക്യദാർഢ്യത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടി നെഹ്രുവിനെ ആഴത്തിൽ കാര്‍ന്നുതിന്നുവെന്നും ലീ തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു..
നെഹ്രുവിന്റെ ബുദ്ധിശക്തിയെ ലീ പ്രശംസിച്ചെങ്കിലും, നെഹ്രു തിരഞ്ഞെടുത്ത സാമ്പത്തിക, ഭരണ പാത കാരണം ആ കാലയളവിൽ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതിലും ഇന്ത്യയുടെ വളര്‍ച്ചാസാധ്യതകൾ സാക്ഷാത്കരിക്കപ്പെടാത്തതിലും ലീ അങ്ങേയറ്റം നിരാശനായി. തൊട്ടടുത്ത ഒരു രാജ്യത്തിന്റെ ഏറ്റവും കരുത്തനായ പ്രധാനമന്ത്രി നെഹ്രുവിന്റെ കാലത്ത് ഇന്ത്യ തകരുന്നത് കണ്ട് വേദനിച്ചിരുന്നു എന്നര്‍ത്ഥം.
നെഹ്രുവിനെ വിമര്‍ശിക്കാന്‍ മാത്രം യോഗ്യതയുള്ള ലീ ആരാണ്?
ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് ലീ ക്വാൻ യു. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. സിംഗപ്പൂരിനെ ലോകത്തിലെ മുൻനിര രാജ്യമാക്കുന്നതിൽ ലീ ക്വാൻ യു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.
1923ൽ ജനിച്ച ലീ ക്വാൻ യു വിദേശത്ത് നിയമവിദ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തി രാഷ്‌ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1954ലിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി 1959ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 1964ലിൽ മലേഷ്യയിൽ നിന്ന് സ്വതന്ത്രമായ സിംഗപ്പൂരിനെ ലോകത്തിലെ ഒന്നാം നിര രാജ്യങ്ങളുടെ പട്ടികയിലെത്തിച്ചത് ലീ ക്വാൻ യുവിന്റെ പ്രവർത്തനങ്ങളായിരുന്നു. പത്ത് വര്‍ഷം മുന്‍പ് 2015 മാർച്ച് 23ന് അദ്ദേഹം അന്തരിച്ചു.
















