പെരുന്ന: മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്‌ട്രീയത്തിലുപരി ശ്രീ മന്നത്ത് പത്മനാഭനോടുള്ള ആദരവും എൻഎസ്എസ് ജനറൽ സെക്രട്ടറി അഡ്വ ജി സുകുമാരൻ നായർ നൽകുന്ന പ്രോത്സാഹനവുമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്‍എസ്എസ് പരിപാടിയില്‍ വന്നത് രാഷ്‌ട്രീയം മനസില്‍ വച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് – എൽഡിഎഫ് രാഷ്‌ട്രീയത്തിന് അപ്പുറം എല്ലാ മലയാളികളുടെയും വികസനത്തിനും ക്ഷേമത്തിനുമായി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. കേരളത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും അധികാര രാഷ്‌ട്രീയവും അവസാനിക്കണം.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയ്‌ക്കൊപ്പമുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് രാജിവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരണമായി പറഞ്ഞു.
യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് സിപിഎം. അതുകൊണ്ട് ഇവര്‍ തമ്മില്‍ രാഷ്‌ട്രീയമായി വലിയ വ്യത്യാസമില്ലെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. ഈ അഴിമതി സംസ്കാരം അവസാനിപ്പിച്ച്, ജനങ്ങൾക്കായി സത്യസന്ധമായി പ്രവർത്തിക്കുന്ന പുതിയൊരു രാഷ്‌ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ അദ്ദേഹം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, മറ്റ് മുതിർന്ന ബി.ജെ പി സംസ്ഥാന ജില്ലാ നേതാക്കൾ അധ്യക്ഷനൊപ്പമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി.
















