ഹരിപ്പാട്: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ മരിക്കാനുണ്ടായതിന്റെ കാരണം അണുബാധയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എത്തിയ മെഡിക്കല്‍ സംഘം കത്തീഡ്രല്‍, മെഡിസിന്‍ സാമ്പിള്‍, ഡയാലിസിസ് യൂണിറ്റ് മെഷീന്‍, ആര്‍ഒ വാട്ടര്‍ എന്നിവ പരിശോധിച്ചു.
അണുബാധക്ക് കാരണമായേക്കാവുന്ന ഡയലൈസര്‍ ട്യൂബുകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചു. ഈ ട്യൂബുകള്‍ ഉപയോഗിച്ച് ആറ് രോഗികള്‍ക്ക് മാത്രമേ ഡയാലിസിസ് പാടുള്ളൂ. എന്നാല്‍, ഒരു ദിവസം 28 രോഗികള്‍ എത്തുന്ന ഇവിടെ ട്യൂബുകള്‍ മാറ്റാറില്ലെന്നാണ് ആരോപണം. ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടര്‍ ഡോ. വിവേക്, അസി. ഡയറക്ടര്‍ ഡോ. സുകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പച്ചക്കറി വ്യാപാരി വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രന്‍ (60), കായംകുളം പുതുക്കാട്ട് വടക്കേതില്‍ അബ്ദുള്‍ മജീദ് (52) എന്നിവരാണ് മരിച്ചത്.
ഡയാലിസിസിന് വിധേയമായ കൂടുതല്‍ രോഗികള്‍ക്ക് ശ്വാസതടസവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ ഏഴ് ഡയാലിസിസ് യൂണിറ്റുകളാണുള്ളത്. ഒരു ദിവസം 28 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാം. അതേസമയം, അത്യാസന്ന നിലയിലായ രോഗികള്‍ക്ക് ഡയാലിസിസിനുള്ള പരിമിതിയും താലൂക്ക് ആശുപത്രിയിലുണ്ട്. നെഫ്‌റോളജി ഡോക്ടറും ഐസി യൂണിറ്റും ഹരിപ്പാട് ആശ്രുപത്രിയിലില്ല. ശീതീകരിച്ച മുറിയിലായിരിക്കണം യൂണിറ്റ് പ്രവര്‍ത്തിക്കേണ്ടത്. ഇതിന്റെയും പ്രവര്‍ത്തനം ഭാഗികമാണ്. രോഗികളുടെ മരണത്തെ തുടര്‍ന്ന് ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചു. ഹരിപ്പാട് ആശുപത്രിയില്‍ രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. മരിച്ച രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ അവര്‍ ആശ്വസിപ്പിച്ചു.
















