ന്യൂദൽഹി: കരസേനയുടെയും നാവികസേനയുടെയും പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് പ്രധാന പ്രതിരോധ കരാറുകൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ചൊവ്വാഴ്ച രണ്ട് ഇന്ത്യൻ കമ്പനികളിൽ നിന്ന് 4.25 ലക്ഷത്തിലധികം ക്ലോസ്-ക്വാർട്ടർ ബാറ്റിൽ (സിക്യുബി) കാർബൈനുകൾ വാങ്ങുന്നതിനായി 4,666 കോടി രൂപയുടെ കരാറുകളിൽ മന്ത്രാലയം ഒപ്പുവച്ചു. കൂടാതെ സ്കോർപീൻ അല്ലെങ്കിൽ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി 48 ഹെവി ടോർപ്പിഡോകൾ ഒരു ഇറ്റാലിയൻ കമ്പനിയിൽ നിന്ന് വാങ്ങും. ഈ വാങ്ങലുകൾ ‘ആത്മനിർഭർ ഭാരത്’ ദർശനത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ സൈനികർക്ക് ആധുനിക ആയുധങ്ങൾ നൽകുകയും ചെയ്യും.
ചൊവ്വാഴ്ച ന്യൂദൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവച്ചത്. ഇന്ത്യൻ സൈന്യത്തിനും ഇന്ത്യൻ നാവികസേനയ്‌ക്കുമുള്ളതാണ് ഈ കരാറുകൾ. കരാർ പ്രകാരം, 4.25 ലക്ഷത്തിലധികം സിക്യുബി കാർബൈനുകൾ വാങ്ങുന്നതിനായി ഭാരത് ഫോർജ് ലിമിറ്റഡുമായും പിഎൽആർ സിസ്റ്റംസുമായും (അദാനി ഡിഫൻസും ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസും തമ്മിലുള്ള സംയുക്ത സംരംഭം) 2,770 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഈ കാർബൈനുകളുടെ 60% ഭാരത് ഫോർജ് നിർമ്മിക്കും, ബാക്കിയുള്ളവ പിഎൽആർ സിസ്റ്റംസ് നിർമ്മിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കരസേനയ്‌ക്കും നാവികസേനയ്‌ക്കും ഈ കാർബൈനുകൾ ലഭിക്കും.
നിസാരമല്ല സിക്യുബി കാർബൈൻ
ഇന്ത്യൻ സൈനികർക്ക് ലോകോത്തര ആയുധങ്ങൾ നൽകുന്നതിൽ ഇത് ഒരു പ്രധാന നേട്ടമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ഇത് പഴയ ആയുധങ്ങൾക്ക് പകരമായിട്ടായിരിക്കും ഉപയോഗിക്കുന്നത. പരിമിതമായ ഇടങ്ങളിൽ പോരാടുന്നതിന് ഈ സിക്യുബി കാർബൈനുകൾ വളരെ ഫലപ്രദമാണ്. അവയുടെ ചെറിയ വലിപ്പവും ഉയർന്ന വെടിവയ്‌പ്പ് മികവും അവയെ കൂടുതൽ സവിശേഷമാക്കുന്നു.
നാവികസേനയ്‌ക്ക് 48 ബ്ലാക്ക് ഷാർക്ക് ടോർപ്പിഡോകൾ ലഭിക്കും
1,896 കോടി രൂപ ചെലവിൽ ഹെവി-വെയ്റ്റ് ടോർപ്പിഡോകൾ വാങ്ങുന്നതിനുള്ള മറ്റൊരു കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. നാവികസേനയുടെ ആറ് കൽവാരി-ക്ലാസ് അഥവാ സ്കോർപീൻ അന്തർവാഹിനികൾക്കായി 48 “ബ്ലാക്ക് ഷാർക്ക്” ഹെവി-വെയ്റ്റ് ടോർപ്പിഡോകൾ വാങ്ങുന്നതിനാണ് ഈ കരാർ. ഇറ്റലിയിലെ WASS സബ്മറൈൻ സിസ്റ്റംസ് SRL-മായുള്ളതാണ് ഈ കരാർ. ഈ ടോർപ്പിഡോകൾ അന്തർവാഹിനികളുടെ മാരകത വർദ്ധിപ്പിക്കും.
കൂടാതെ ഈ 48 ടോർപ്പിഡോകളുടെയും വിതരണം 2028 ഏപ്രിലിൽ ആരംഭിച്ച് 2030 ന്റെ തുടക്കത്തോടെ പൂർത്തിയാകും. നൂതന സാങ്കേതികവിദ്യയും കഴിവും കാരണം ഈ ടോർപ്പിഡോകൾ കൽവാരി-ക്ലാസ് അന്തർവാഹിനികളുടെ പോരാട്ട ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
















