പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം മാനുവലിലും മിനിറ്റ്‌സിലും മറ്റ് രേഖകളിലും തിരുത്തല്‍ വരുത്തിയെന്ന് എസ്‌ഐടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും പിന്നില്‍ പത്മകുമാര്‍ മാത്രമാണെന്ന ശങ്കരദാസിന്റേയും വിജയകുമാറിന്റേയും മൊഴികള്‍ ഖണ്ഡിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണിപ്പോള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ സന്നിധാനത്തു നിന്ന് കടത്തുന്നതിന് മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഒരേ പോലെ സഹായിച്ചതായും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്ഥാനത്തു തന്നെ നടത്തണമെന്ന ദേവസ്വം മാനുവലിലെ നിബന്ധനയാണ് 2019 മാര്‍ച്ച് 18 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മൂവരും ചേര്‍ന്ന് തിരുത്തിയത്. പാളികള്‍ പുറത്തേക്ക് കടത്താനുള്ള അനുമതിക്കായി വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതും മൂവരുടെയും അനുമതിയോടെയാണ്. യോഗ തീരുമാനത്തില്‍ ആരും വിയോജിപ്പ് രേഖപ്പെടുത്തിയില്ല.
ഭരണ സമിതി തന്നെയാണ് പാളി കടത്താനുള്ള നിര്‍ദേശം ആദ്യം മുന്നോട്ടു വച്ചത്. ഈ കുറ്റം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചാരാനായിരുന്നു ഇതുവരെ ശ്രമം. പാളി കടത്തലുമായി ബന്ധപ്പെട്ട പല രേഖകളും നശിപ്പിച്ചതായും എസ്‌ഐടി കണ്ടെത്തി.
അഞ്ച് വര്‍ഷത്തിന് ശേഷം തട്ടിപ്പ് തെളിഞ്ഞതോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രേരിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അതിലാണ് 2019ലെ ബോര്‍ഡിന്റെ കള്ളക്കളികള്‍ പുറത്തു വന്നത്. പാളികള്‍ പുറത്തേക്ക് കൊണ്ടു പോകുന്നതില്‍ വിയോജിച്ച പല ഉദ്യോഗസ്ഥരെയും അനുനയിപ്പിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് വശത്താക്കിയത്. സ്ഥലംമാറ്റുമെന്നും സര്‍വീസ് പിഴവുകള്‍ക്ക് നടപടി സ്വീകരിക്കുമെന്നും വിരമിക്കാറായ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയുമെന്നും ആയിരുന്നു ഭീഷണി.
സ്വര്‍ണക്കൊള്ള ഒരു രീതിയിലും മാധ്യമങ്ങള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതലും ബോര്‍ഡ് അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. കൊവിഡ് കാലവും കൊള്ളയ്‌ക്ക് മറയാക്കിയെന്ന് എസ്‌ഐടി പറയുന്നു.
















