ന്യൂദൽഹി: ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ചും കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ വിമർശിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ വാക്കുകൾ.
താഴെ തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിന് പിന്നാലെ അദ്ദേഹം എൽ. കെ അദ്വാനി കസേരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തും ഇരിക്കുന്ന ബ്ലാക്ക് ആന്റെ വൈറ്റോ ഫോട്ടോ എക്സിൽ പങ്കുവെച്ചു. ‘നിലത്ത് ഇരിക്കുന്ന’ സാധാരണ പ്രവർത്തകർക്ക് ബിജെപി-ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ വളരാനും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാനും കഴിയും. ഇതാണ് സംഘടനയുടെ ശക്തി. ജയ് സീതാറാം’, ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് നേതാക്കളായ രാഹുൽ, പ്രിയങ്ക, ജയറാം രമേഷ്, എന്നിവരെയും ദിഗ്‌വിജയ് സിംഗ് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സിംഗ്, കോൺഗ്രസിൽ വികേന്ദ്രീകരണം ആവശ്യമാണെന്ന് പറഞ്ഞു. സംസ്ഥാന തലങ്ങളിൽ പാർട്ടി പ്രസിഡന്റുമാരെ നിയമിക്കുന്നുണ്ടെങ്കിലും ഒരു കമ്മിറ്റി രൂപീകരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















