തലസ്ഥാന നഗരത്തിന്റെ 47-ാമത്തെ മേയറായി വി.വി. രാജേഷ് സത്യവാചകം ചൊല്ലുംമുമ്പ് എന്തൊക്കെയായിരുന്നു പുകില്. മേയര്‍സ്ഥാനത്തെച്ചൊല്ലി പിടിവലി. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയാണോ മേയര്‍? അതോ കരമന അജിത്തോ? അഡ്വ. ഗിരികുമാറോ? അങ്ങിനെ അറിയാവുന്ന പേരോരോന്നും എടുത്തുപറഞ്ഞു. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് ഇതിനിടയില്‍ ഏറെ ചര്‍ച്ച ചെയ്തത്. ഒരു കാര്യം വ്യക്തമാണ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് എടുത്തുപറയേണ്ടതു തന്നെയാണ്.’ മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച രാജീവ് ചന്ദ്രശേഖര്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും.
1940 ഒക്ടോബര്‍ 30 ന് രൂപം കൊണ്ട കേരളത്തിന്റെ ആദ്യത്തെ കോര്‍പ്പറേഷനില്‍ ആദ്യമായാണ് ബിജെപിക്ക് മേയര്‍ പദവിയിലെത്താന്‍ കഴിഞ്ഞത്. പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി തലസ്ഥാനത്തെത്തും പദ്ധതി പ്രഖ്യാപനവും നടത്തും. അതുറപ്പാണ്. അതുതന്നെയാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതും.
രാജേഷിനെ ഇകഴ്‌ത്തി ശ്രീലേഖയെ പുകഴ്‌ത്തി എന്തെങ്കിലും നേട്ടമുണ്ടാക്കാനാണോ? അതൊന്നുമല്ല നോട്ടം. ചില മാധ്യമങ്ങള്‍ക്കത് സഹിക്കാന്‍ വയ്യ. അയ്യയ്യേ ബിജെപിയോ? മേയറാവുകയോ സഹിക്കാന്‍ പറ്റില്ല! അതുതന്നെയാണ് കുത്തിത്തിരിപ്പുണ്ടാക്കാനും കുതന്ത്രങ്ങളുണ്ടാക്കാനും നടത്തിയ ശ്രമത്തിന് പിന്നിലെന്ന് വ്യക്തം. പക്ഷേ ഒന്നും ഏശിയില്ല. കുപ്രചാരണങ്ങളെല്ലാം വന്നപോലെ കെട്ടടങ്ങി. മേയറാകാന്‍ ഒരിക്കല്‍പ്പോലും ശ്രീലേഖ മോഹിച്ചതല്ല. മേയറാകാന്‍ രാജേഷ് ഒരു ചരടുവലിയും നടത്തിയുമില്ല.
തിരുവനന്തപുരത്തു ബിജെപിയുടെ മുഖമായി തുടരുന്ന വി.വി.രാജേഷിന് മേയറാകാന്‍ അതുതന്നെ ധാരാളമായി. ബിജെപി 35 സീറ്റുകളുമായി തിരുവനന്തപുരത്ത് ചുവടുറപ്പിച്ച കഴിഞ്ഞ രണ്ടു കൗണ്‍സിലുകളിലും സജീവസാന്നിധ്യമായിരുന്നു രാജേഷ്. ഭരണനടത്തിപ്പിന്റെ അകംപുറം അറിയുന്ന രാജേഷ് തലപ്പത്തുവരുന്നത് ഇരുമുന്നണികളെയും പ്രതിരോധിക്കാന്‍ ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. 2015ലും 2020ലും ബിജെപിയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നതും രാജേഷായിരുന്നു. മേയര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന വിഷയത്തില്‍ സംസ്ഥാനനേതൃത്വം സ്വീകരിച്ച നടപടിക്രമങ്ങളില്‍ മുന്‍പ് പ്രബലമായിരുന്ന ഒരു വിഭാഗം അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി എന്നും പ്രചരിപ്പിച്ചിരുന്നു. അതും ഏശിയില്ല.
കേരളത്തില്‍ ആദ്യമായി ഭരണം കിട്ടിയ തിരുവനന്തപുരം കോര്‍പറേഷനില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള മേയര്‍ വേണമെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. അതു തന്നെയാണ് സംഭവിച്ചതും പലതരത്തിലും തലത്തിലും കൂടിയാലോചനകള്‍ നടന്നു. തിരുവനന്തപുരത്തും ദല്‍ഹിയിലുമായുണ്ടായ ചര്‍ച്ച നയിച്ച രാജീവ് ചന്ദ്രശേഖറിനെ തിരുത്താനോ നിയന്ത്രിക്കാനോ ആരും വേണ്ടിവന്നില്ല. തീരുമാനമായതോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷും പാര്‍ട്ടി സിറ്റി അധ്യക്ഷന്‍ കരമന ജയനും മേയറാകുന്നതാരെന്ന് പ്രഖ്യാപനവും നടത്തി. ഡെപ്യൂട്ടി മേയറായി മൂന്നാം തവണ നഗരസഭയിലെത്തിയ ആശാനാഥിന്റെ പേരും പ്രഖ്യാപിച്ചു.
കൊടുങ്ങാനൂരില്‍ നിന്നും ജയിച്ച രാജേഷും കരുമത്തുനിന്ന് വിജയിച്ച ആശാനാഥും മേയറും ഡെപ്യൂട്ടി മേയറുമാകുന്നത് അനന്തപുരിക്കാഹ്ലാദവും വോട്ടര്‍മാര്‍ക്കഭിമാനവുമാണ്. പതിറ്റാണ്ടുകള്‍ നീണ്ട എല്‍ഡിഎഫ് ഭരണത്തിനുശേഷം ബിജെപി ആദ്യമായി ഭരണത്തിലേക്ക് എത്തുമ്പോള്‍ വലിയ രീതിയിലുള്ള വെല്ലുവിളികള്‍ പ്രതിപക്ഷം ഉര്‍ത്തുമെന്ന കാര്യത്തില്‍ സംശയില്ല. രാഷ്‌ട്രീയ നയചാതുരിയോടെ അതിനെ നേരിടാന്‍ കഴിയാതെ വന്നാല്‍ ഭരണം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയുണ്ടാകും. അത് പരിഹരിക്കാനും മറികടക്കാനും കഴിയുന്നവരാണ് നായകരായി എത്തിയത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തത് വലിയ ചര്‍ച്ചയായ ഘട്ടത്തില്‍ ദേശീയതലത്തില്‍ തന്നെ ഏവരും ഉറ്റുനോക്കുന്നതാവും ഇനിയങ്ങോട്ടുള്ള തുടര്‍നടപടികള്‍. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് തിരുവനന്തപുരത്ത് എത്തി വികസന പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. നിലവില്‍ കേവലഭൂരിപക്ഷമായ 51 എന്ന മാജിക് സംഖ്യ സ്വതന്ത്രന്റെ പിന്തുണയോടെ നേടിയെടുത്ത് ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാണ് നേതൃത്വത്തിന്റെ ശ്രമം. പാറ്റൂര്‍ രാധാകൃഷ്ണനാണ് പിന്തുണ നല്‍കിയ സ്വതന്ത്രന്‍. മറ്റൊരു സ്വതന്ത്രന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതുമില്ല.
‘എന്റെ അമരപന്തലില്‍ നിന്നാലേ എനിക്ക് നക്ഷത്രം നോക്കാനാവൂ’ എന്ന ചൊല്ലുപോലെ ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം രംഗത്തുവന്നത് ശ്രദ്ധേയമാണ്. ദൈവനാമം കേള്‍ക്കുന്നത് അവര്‍ക്ക് വളരെയേറെ മോശം! 20 അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇത് സഹിക്കാന്‍ പറ്റുമോ എന്ന് കളക്ടറോട് പരിഭവപ്പെട്ടു. എച്ചില്‍ കൈകൊണ്ട് കാക്കയെ ആട്ടുന്നതുപോലെയായി കളക്ടറുടെ മറുപടി. പോയി പണിനോക്ക് എന്ന മട്ടില്‍. സത്യപ്രതിജ്ഞ പിശകുണ്ടെങ്കില്‍ അന്നേരം പറയണമെന്ന് കളക്ടര്‍. വേണമെങ്കില്‍ കോടതിയില്‍ പോകാനും കളക്ടര്‍ ഉപദേശിച്ചു. എന്നാലും 31 പേര്‍ ബിജെപിക്ക് ഒപ്പമുണ്ടെന്ന സത്യം സിപിഎം കൗണ്‍സിലര്‍ മറന്നുപോയി. സിപിഎമ്മിന് 29 പേരെ സഭയിലുള്ളൂ.
എന്‍ഡിഎയുടെ 50 പേരില്‍ ഒരാള്‍ പോലും അയോഗ്യരല്ല. എല്ലാവരും മേയറും ഡെപ്യൂട്ടി മേയറുമാവാന്‍ യോഗ്യരാണ്. ഞാനാണ് എല്ലാമാകാന്‍ യോഗ്യന്‍ എന്നാരും ചിന്തിക്കാറില്ല. അതാണ് ബിജെപിയുടെ പ്രത്യേകതയും വ്യത്യസ്തതയും. തലമറന്നെണ്ണ തേക്കുന്ന ശീലം ബിജെപിക്കില്ല.
അതറിയാത്തവര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതും തിരിച്ചറിയാന്‍ ബുദ്ധിയും വിവേകവും വേണം താനും. അത് ബിജെപിയുടെ കൗണ്‍സിലര്‍മാരും തിരിച്ചറിയുമെന്നറിയാത്തവര്‍ കഥ തുടരുക തന്നെ ചെയ്യും.
















