പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ 2017- 19 കാലത്തെ ദേവസ്വം അംഗങ്ങളായ കെ.പി. ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും എന്തുകൊണ്ട് അറസ്റ്റുചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചിട്ടും നടപടിയെടുക്കാതെ അവര്‍ക്ക് ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം ഒരുക്കിയ എസ്‌ഐടി നടപടി സംശയകരം.
അന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്ന് 19-നാണ് ദേവസ്വം അംഗങ്ങളുടെ പേര് എടുത്തു പറഞ്ഞ് ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിച്ചത്. അഞ്ചുദിവസം കഴിഞ്ഞിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും എസ്‌ഐടി തയാറായില്ല. നടപടി ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയുമായി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
ചോദ്യം ചെയ്യാന്‍ 26 ന് ഹാജരാകണമെന്ന് കാട്ടി ചൊവ്വാഴ്ചയാണ് കെ.പി ശങ്കരദാസിനും എന്‍. വിജയകുമാറിനും നോട്ടീസ് അയച്ചത്. ഏതു വിധേനയും ശങ്കരദാസിന്റെ അറസ്റ്റു തടയാന്‍ സര്‍ക്കാര്‍- പോലീസ് തലങ്ങളില്‍ നിന്നും എസ്‌ഐടിക്കു മേല്‍ ചെലുത്തുന്ന സമ്മര്‍ദമാണ് ഇതിനു കാരണം.
ഹൈക്കോടതി തനിക്കെതിരെ ഉയര്‍ത്തിയ പരാമര്‍ശം തിരുത്തണമെന്ന ആവശ്യവുമായി ശങ്കരദാസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചതിലും ദുരൂഹതയുണ്ട്. ഇതിലൂടെ സമൂഹത്തിനു മുന്നില്‍ നിരപരാധിയാണെന്ന് വരുത്താനാണ് ശ്രമം. ഒപ്പം എസ്‌ഐടി നിലപാടിനെ സാധൂകരിക്കാനും ഇത് ഉപകരിക്കുമെന്ന ഐപിഎസ് ബുദ്ധിയും ഇതിനു പിന്നിലുണ്ട്.
ഇതിനിടെ ദേവസ്വം മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ ചോദ്യം ചെയ്യാന്‍ തയാറാകാത്തതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അറസ്റ്റ് തടഞ്ഞെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന സുപ്രീംകോടതി വിധി വന്നിട്ടും അന്വേഷണ സംഘം അതിന് ശ്രമിക്കുന്നില്ല. പാളികള്‍ പോറ്റി വശം കൊടുത്തുവിടാന്‍ ബോര്‍ഡ് കൂട്ടായി എടുത്ത തീരുമാനപ്രകാരമാണ് താന്‍ ഉത്തരവിറക്കിയതെന്ന് ജയശ്രീ മൊഴിനല്‍കിയാല്‍ അംഗങ്ങളുടെ അറസ്റ്റ് അനിവാര്യമാകും. അതിനാലാണ് ചോദ്യം ചെയ്യാത്തത്.
പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ദേവസ്വം മാനുവല്‍ പ്രകാരം ഉത്തരവിന് സാധുതയുള്ളു. ഒരംഗം എതിര്‍ത്താല്‍ അദ്ദേഹത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി ബില്ല് ഉത്തരവാക്കും. എന്നാല്‍ പാളികള്‍ കടത്തിയത് കൂട്ടായ തീരുമാന പ്രകാരമാണെന്ന് ജയശ്രീ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
















