അങ്കാറ (24-12-2025): ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് വിമാനാപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് മുഹമ്മദ് അലി അൽ ഹദ്ദാദ് സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടത്. അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 8.10ന് പുറപ്പെട്ട വിമാനം അരമണിക്കൂറിനകം ഹൈമാന പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു.
ഹദ്ദാദിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേരും അപകടത്തിൽ മരിച്ചു.ഭിന്നിച്ചുനിന്നിരുന്ന ലിബിയൻ സൈന്യത്തെ ഏകോപിപ്പിക്കുന്നതിനായി യുഎൻ മധ്യസ്ഥതയിൽ നടന്ന ശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ്.
തുർക്കി–ലിബിയ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉന്നതതല ചർച്ചകളിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.















