തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. വിജയികള്‍ സത്യപ്രതിജ്ഞയും ചെയ്തു. അടിത്തട്ടില്‍ നടന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു. ഉടന്‍ വരും അടുത്തത്. അതിനുപിന്നാലെ അടുത്തത്. തെരഞ്ഞെടുപ്പ് എല്ലാംകൂടി ഒന്നാക്കണമെന്നൊക്കെ ആഗ്രഹവും ആവശ്യവുമൊക്കെയുണ്ടെങ്കിലും എന്നാകുമെന്നറിയില്ല. അതല്ല ഇവിടെ വിഷയം; രാഷ്‌ട്രീയവുമല്ല.
ഭരിക്കാനുള്ള യോഗ്യതയോ അവകാശമോ നിശ്ചയിക്കാനാണല്ലോ തെരഞ്ഞെടുപ്പ്. ഭരണപരമായി എടുക്കേണ്ട ഒരു വിഷയത്തില്‍, മുമ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ ഒരു പ്രസ്താവന ഓര്‍മിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളില്‍ മതേതര പ്രാര്‍ത്ഥന നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തുടക്കത്തിലേ അത് വിവാദമായതോടെ, അങ്ങനെ ആലോചിക്കുമെന്നേ പറഞ്ഞിട്ടുള്ളു എന്നായിരുന്നു മന്ത്രിയുടെ മനംമാറ്റം. എന്തായാലും അങ്ങനെയൊരു പ്രസ്താവന വന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കുമുന്നില്‍ ഒരു അഭ്യര്‍ത്ഥന പറയാനാണ് ഈ നിരീക്ഷണത്തിലൂടെ ശ്രമിക്കുന്നത്.
‘അര്‍ത്ഥന’, ‘അഭ്യര്‍ത്ഥന’, ‘പ്രാര്‍ത്ഥന’ എന്നിങ്ങനെയാണല്ലോ വാക്കുകള്‍. ‘അര്‍ത്ഥന’ എന്നാല്‍ ‘യാചന’യാണ്, അപേക്ഷയാണ്. ‘അഭ്യര്‍ത്ഥന’യാകുമ്പോള്‍ കഴിഞ്ഞ ഒന്നൊന്നര മാസമായിക്കേട്ട് കാതുമരവിച്ചുപോയ വാക്കാണ്, താഴ്മയോടെയുള്ള അപേക്ഷ. സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, അനുയായികള്‍ തമ്മില്‍ കണ്ടവര്‍ എല്ലാം അഭ്യര്‍ത്ഥിക്കുകയായിരുന്നുവല്ലോ. (പക്ഷേ ചിലര്‍ ‘താഴ്മയോടെ അഭ്യര്‍ത്ഥിക്കുകയായിരുന്നല്ലോ’ എന്നല്ലേ നിങ്ങള്‍ ഓര്‍മിക്കുന്നത്. സാരമാക്കണ്ട, അങ്ങനെയാണ് വോട്ടുശീലം). ‘പ്രാര്‍ത്ഥന’ അതിന്റെ ഒരു ദിവ്യരൂപമാണ്. അത് അദൃശ്യമായ ഒരു ശക്തിയോടുള്ള അര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയക്ക് വലിയ വലിയ അര്‍ത്ഥതലങ്ങളുണ്ട്. അത് കീര്‍ത്തനമായും മന്ത്രമായും സ്‌തോത്രമായും അര്‍ച്ചനയായും പല തലത്തില്‍ പല തരത്തിലുണ്ട്. എന്നാല്‍ മന്ത്രി ഈ ‘മതേതര പ്രാര്‍ത്ഥന’ എന്നൊക്കെ പറഞ്ഞപ്പോള്‍ അങ്ങനെയൊക്കെ ആലോചിച്ചോ എന്നറിയില്ല. എന്തിനേയും ‘മതേതരത്വം’ എന്ന വാക്കുചേര്‍ത്താല്‍ സര്‍വ സ്വീകാര്യതയുള്ളതാക്കാമെന്ന് ധരിച്ചിട്ടുണ്ടാവണം.
പ്രാര്‍ത്ഥനയായാലും മുദ്രാവാക്യമായാലും പാട്ടായാലും അതിന്റെ അടിസ്ഥാന ലക്ഷ്യം കൂട്ടം ചേരുന്നിടത്തുള്ളതായാലും കൂട്ടുചേര്‍ന്നുള്ളതായാലും അതിലൂടെ ഒറ്റമനസ്സുണ്ടാക്കുക, ഒരേ ചിന്തയിലേക്കും സാഹചര്യത്തിലേക്കും നയിക്കുക എന്നതാണ്. അതാണ് സംഭവിക്കുന്നതും. അതാണ് വേണ്ടതും. സ്വാതന്ത്ര്യസമരകാലത്ത് ഗാനങ്ങള്‍ നിര്‍വഹിച്ച പങ്ക് ഈ ഒരുമിപ്പിക്കലായിരുന്നുവല്ലോ.
അങ്ങനെ ഹൃദയങ്ങളെ ഒന്നിപ്പിച്ച ‘വന്ദേമാതരം’ ഗീതത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികമാണിത്, 2025. സുഖംതരുന്ന, ശുഭംതരുന്ന, മലയജശീതളയായ, സസ്യശ്യാമളമായ, ശുഭ്രജ്യോത്സ്‌നാപുളകിത യാമിനിയായ, ഫുല്ലകുസുമിത ദ്രുമദലശോഭിനിയായ, സുഹാസിനിയായ സുമധുരഭാഷിണിയായ, സുഖദയും വരദയുമായ അമ്മയെക്കുറിച്ചാണ് ആ ഗീതം. ആ അമ്മയെ വന്ദിക്കുന്നതാണ് ആ ഗീതം. അമ്മേ വണക്കം എന്ന് മാതൃഭൂമിയോടുള്ള പ്രാര്‍ത്ഥയാണത്, കീര്‍ത്തനമാണത്.
ആ ദേശീയ ഗീതത്തില്‍പ്പോലും മതേതരത്വമില്ലാത്തതിനാല്‍ പാടാന്‍ വിസമ്മിച്ച വിവാദചരിത്രത്തിന് നമ്മുടെ സ്വാതന്ത്ര്യത്തിനേക്കാള്‍ പ്രായമുണ്ട്. ദേശഭക്തിയുടെ ആദ്യ അളവുകോലായി മാറി, ദേശവിരുദ്ധ ചിന്താപക്ഷക്കാരെ അളയില്‍നിന്ന് പുറത്തിറക്കാനും അത് വഴി തുറന്നുവെന്നത് ചരിത്രമാണ്.
ഈ സാഹചര്യത്തിലാണ് നമ്മുടെ സ്‌കൂളുകളില്‍ ‘മതേതരപ്രാര്‍ത്ഥന’ എന്ന മന്ത്രിയുടെ ആശയം ശ്രദ്ധയിലാകുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍, സര്‍ക്കാര്‍ സഹായത്തിലുള്ള സ്‌കൂള്‍, സ്വകാര്യസ്‌കൂള്‍ എന്നിങ്ങനെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ‘ത്രിതല’ വിദ്യാഭ്യാസ സ്ഥാപന സമ്പ്രദായവും ഘടനയുമുള്ള നമ്മുടെ നാട്ടില്‍ വിവിധ മതവിശ്വാസക്കാരും ഒരേമതത്തിലെ പല വിശ്വാസക്കാരും ജാതിസംഘടനകള്‍ പോലും വിദ്യാലയങ്ങള്‍ നടത്തുമ്പോള്‍, മതേതര പ്രാര്‍ത്ഥന എന്നത് എങ്ങനെ എന്ന ആശയക്കുഴപ്പം പ്രസ്താവന നടത്തിയ മന്ത്രിയെപ്പോലും ഇപ്പോള്‍ ബാധിച്ചിട്ടുണ്ടാവും.
പല സ്‌കൂളുകളിലും പല പ്രാര്‍ത്ഥനകളാണ്. മതേതര പ്രാര്‍ത്ഥനകളെന്ന് തോന്നിപ്പിക്കുന്ന പ്രാര്‍ത്ഥനകളും അവയുടെ ഈണവും ആന്തരാര്‍ത്ഥവും നോക്കുമ്പോള്‍ ആസ്തിക വിശ്വാസത്തിലൂന്നിയുള്ളതാണെന്ന് കാണാം. മഹാകവി കുമാരനാശാന്‍ എഴുതിയ ”ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും…” എന്ന ശ്ലോകം പ്രാര്‍ത്ഥനയായി ചൊല്ലാറുണ്ട് ചില സ്‌കൂളുകളില്‍. അതിനെ മതസ്പര്‍ശമില്ലാത്ത പ്രാര്‍ത്ഥനയെന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. ഒരുപക്ഷേ അത് മതചിന്തയില്ലാതെ കുട്ടികള്‍ പാടിയിട്ടുമുണ്ടാകും. എന്നാല്‍ അതിനെ മതേതര പ്രാര്‍ത്ഥനയായി സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ”.ചിന്തയാം മണി മന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്‌ത്തുവിന്‍” എന്നു പാടിയാല്‍ അതോടെ കഥകഴിഞ്ഞു. അത് വിവാദമാകും, വിവാദമാക്കും; പല തരത്തില്‍.
അപ്പോള്‍ ഒരു പുതിയ മതേതര പ്രാര്‍ത്ഥന എഴുതുമോ? അത് ആരെഴുതും. യുവജനോത്സവ ഗാനമോ സ്‌കൂള്‍ പ്രവേശന ഗീതമോ പോലെ ഒന്നുണ്ടാക്കാന്‍ പറ്റുമായിരിക്കും, അതുപക്ഷേ മതിയാകുമോ? ശരിക്കും മന്ത്രി പിടിച്ചത് പുലിവാല്‍തന്നെയാണ്.
പക്ഷേ, ഇവിടെ ഒരു വലിയ സാധ്യതയുള്ളത് മന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ അവതരിപ്പിക്കാന്‍ തോന്നുന്നു. അത് ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശക’ത്തെക്കുറിച്ചാണ്. ”ദൈവ”ത്തിന് മതമില്ലല്ലോ. എല്ലാ മതത്തിലും ദൈവവുമുണ്ട്. ഇനി നാസ്തികര്‍ക്കാണെങ്കില്‍ ‘വിശക്കുന്നവന്റെ മുന്നില്‍ അന്നമാണ് ദൈവം’ എന്നു പറഞ്ഞു നില്‍ക്കാം. ദൈവദശകം കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഗുരു 1914 ല്‍ എഴുതിയതാണ്. 110 വര്‍ഷമാകുന്നു. ഗുരു ഒരു മതത്തിന്റെ മാത്രം ആളല്ല എന്നു വാദങ്ങളും വിശദീകരണങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ദൈവദശകത്തെ വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയാക്കിക്കൂടാ. തികച്ചും മതേതരമായ പ്രാര്‍ത്ഥനയുമാണത്.
കേട്ടിട്ടില്ലേ ദൈവ ദശകം? അത് കേട്ടിട്ടില്ലെന്നും വായിച്ചിട്ടില്ലെന്നും പറയാനിടവരുത്തരുത്. ഇങ്ങനെയാണ്:
ദൈവമേ! കാത്തുകൊള്‍കങ്ങു-
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
ആഴിയും തിരയും കാറ്റു
മാഴവും പോലെ ഞങ്ങളും
മായയും നിന്‍മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടി
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ നീക്കി
സ്സായുജ്യം നല്‍കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതുംമൊഴിയുമോര്‍ക്കില്‍ നീ.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്‌ത്തുന്നൂ ഞങ്ങളങ്ങു-
ഭഗവാനേ! ജയിക്കുക.
ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കുക.
ആഴമേറും നിന്‍മഹസ്സാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ഈ പ്രാര്‍ത്ഥന പാടുന്നതിന് ആര്‍ക്കും ആക്ഷേപമുണ്ടാവാനിടയില്ല. ആരും എതിര്‍ക്കില്ല, കാരണം ‘പലമതസാരവുമേകം’ എന്നു പാടിയ ഗുരുവിന്റെ ഹൃദയഗീതമാണത്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് മഹാവചനമോതിയ ഗുരുവിന്റെ ഗീതമാണത്.
ഈ ഗീതം കുട്ടികള്‍ പാടട്ടെ. ഒത്തുചേര്‍ന്നു പാടട്ടെ. ലോകം കേള്‍ക്കട്ടെ. അവര്‍ ചിന്തിക്കട്ടെ. നമ്മുടെ നാടിന്റെ നവോത്ഥാന നായകന്മാരില്‍ മുഖ്യസ്ഥാനത്തുള്ള ശ്രീനാരായണ ഗുരുവിനെ നമ്മുടെ വരും തലമുറകള്‍ പഠിക്കട്ടെ, ലോകം തിരിച്ചറിയട്ടെ. നമുക്ക് വിദ്യാലയങ്ങളില്‍ ദൈവദശകം പാടാം, പാടിക്കാം.
ചിലപ്പോള്‍ രാഷ്‌ട്രീയം നോക്കി ഏതെങ്കിലും ഇടത്തോട്ടെഴുതുന്ന കവിയെക്കൊണ്ട് പുതിയ ഒരു ഗാനം എഴുതി സര്‍ക്കാര്‍ അത് പ്രാര്‍ത്ഥനയാക്കിയേക്കും. അതു പാടിയില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് ചിലപ്പോള്‍ ഭീഷണിപ്പെടുത്തിയേക്കാം. നടപ്പാക്കിയേക്കാം. പക്ഷേ, അത് ഗുരുവിന്റെ ദൈവദശകത്തിന്റെ അര്‍ത്ഥവും അന്തരാര്‍ത്ഥവും വ്യാപ്തിയുമൊന്നുമുള്ളതാകില്ല എന്ന കാര്യത്തില്‍ നൂറുശതമാനം ഉറപ്പ്.
ഒരു കാര്യംകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ എന്ന പണ്ഡിതന്‍, തത്ത്വജ്ഞാനി രാഷ്‌ട്രപതിയായിരിക്കെ, സര്‍വമതസാരം ഒന്നെന്ന തത്ത്വം പ്രസംഗിക്കുന്നവേളയില്‍ സംസാരിക്കാന്‍ ഗുരുദേവന്റെ വാക്യം വേണമെന്ന് നിശ്ചയിച്ചു. പ്രസംഗത്തിനുള്ള സാമഗ്രി തയാറാക്കുന്നവര്‍ ദല്‍ഹിയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ സമ്പര്‍ക്കം ചെയ്തു. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പേരു പറയുന്നില്ല. ഞങ്ങള്‍ സുഹൃത്തായിരുന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്തു. ഗുരുവിന്റെ ദൈവദശകം, ആത്മോപദേശ ശതകം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി തുടങ്ങിയ ഗുരുഗീരുകള്‍ ഞങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തി. അവ വായിച്ച രാഷ്‌ട്രപതി അമ്പരപ്പു പ്രകടിപ്പിച്ചു. ഇത്ര സരളമായി തത്ത്വം പറഞ്ഞയാളെ അത്ര അറിയാതെപോയതില്‍ ഖിന്നത അറിയിച്ചു. അദ്ദേഹം ഗുരുവിനെ പഠിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നാണ് പിന്നീട് ലഭിച്ച വിവരം.
ഒരു ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയാണ്. ”പ്രാര്‍ത്ഥനകള്‍ പൊതുവില്‍ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാവും. എന്നാല്‍, ദൈവദശകം അങ്ങനെയല്ല. എല്ലാ മതക്കാര്‍ക്കും ഒരു പോലെ അംഗീകരിക്കാന്‍ കഴിയുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു സമൂഹ പ്രാര്‍ത്ഥനയായി അതു മാറി.” അപ്പോള്‍ നമുക്ക് വിദ്യാലയങ്ങളില്‍ അത് പ്രാര്‍ത്ഥിച്ചാല്‍ പോരേ… മതി. രാഷ്‌ട്രീയം മാറ്റിവെച്ചാല്‍ സര്‍ക്കാരിന് ഇത് നടപ്പാക്കാവുന്നതേയുള്ള. തുടക്കത്തില്‍ പറഞ്ഞതുപോലെ, വന്ദേമാതരം 150 വര്‍ഷം മുമ്പ് രാജ്യസ്നേഹത്തിന്റെ അളവുകോലായതുപോലെ ദൈവദശകം നമ്മുടെ മതേതര ബോധത്തിന്റെ അളവുകോലാകട്ടെ. ആരൊക്കെ യോജിക്കും, വിയോജിക്കുമെന്നറിയാന്‍ കഴിയട്ടെ. മതേതരത്വം നിര്‍വചിക്കപ്പെടട്ടെ.
പിന്‍കുറിപ്പ്:
രാഷ്‌ട്രവികസനത്തിന്റെയും രാജ്യപുരോഗതിയുടെയും പുതിയ അദ്ധ്യായമായി അടിസ്ഥാന ഭരണ ഘടകത്തിലെ ഭരണകര്‍ത്താക്കള്‍ ചുമതലയേറ്റു. ഇനി രാഷ്‌ട്രീയക്കുപ്പായം ഊരിവെച്ച് വികസനമെന്ന അജണ്ടയും ഝണ്ഡയും വഹിക്കാന്‍ തയാറാകുമോ? അഭ്യര്‍ത്ഥിച്ചവരോട് നമുക്ക് അര്‍ത്ഥിക്കാം, പി
ന്നെ പ്രാര്‍ത്ഥിക്കാം.
















