ന്യൂദൽഹി: വീണ്ടും വിദേശ രാജ്യത്ത് ഇന്ത്യയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ജർമൻ സന്ദർശനത്തിനിടെ നടന്ന ഒരു പരിപാടിയിലാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെക്കുറിച്ച് വീണ്ടും നിരവധി ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചത്. രാജ്യത്തിന്റെ സ്ഥാപന ഘടന ബിജെപി പൂർണ്ണമായും ഏറ്റെടുത്തുവെന്നും പ്രതിപക്ഷം അതിനെ പ്രതിരോധിക്കാൻ ഒരു മാർഗം കണ്ടെത്തണമെന്നും രാഹുൽ പറഞ്ഞു. ജർമ്മനിയിലെ ബെർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന ഒരു സംവാദത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രവതാവന.
രഹസ്യാന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ബിജെപി ആയുധമാക്കിയിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചു. ബെർലിനിൽ നടന്ന ” പൊളിറ്റിക്സ് ഈസ് ദ ആർട്ട് ഓഫ് ലിസണിങ് ” എന്ന പരിപാടിയുടെ വീഡിയോ രാഹുൽ തിങ്കളാഴ്ച തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിൽ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഘടന എല്ലാ വശങ്ങളിൽ നിന്നും ആക്രമണത്തിന് വിധേയമാകുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഹരിയാനയിലെ വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ പേര് 22 തവണ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പരാമർശിച്ചു. നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയെ നോക്കുമ്പോൾ അവ പൂർണ്ണമായും ഭരണപക്ഷം ആയുധമാക്കിയിരിക്കുകയാണ്.
അതേ സമയം തന്നെ ബിജെപി അംഗങ്ങൾക്കെതിരെ എത്ര ഇഡി, സിബിഐ കേസുകൾ ഉണ്ടെന്ന് ചോദിച്ച രാഹുൽ അതിന് ഉത്തരം ഒന്നുമില്ല എന്നും വിമർശിച്ചു. പ്രതിപക്ഷ അംഗങ്ങൾക്കെതിരെയാണ് മിക്ക കേസുകളും ഫയൽ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിങ്ങൾ ഒരു വലിയ വ്യവസായിയാണെങ്കിൽ കോൺഗ്രസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളെ ഭീഷണിപ്പെടുത്തുമെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയും സിബിഐയും വരുമെന്നുമാണ് രാഹുൽ സംവാദത്തിൽ പറഞ്ഞത്.
















